തൃശൂർ: എറണാകുളത്ത് കഴിഞ്ഞവർഷം സെപ്തംബറിൽ കന്യാസ്ത്രീകൾ നടത്തിയ നിരാഹാര സത്യഗ്രഹ പന്തലിൽ വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
തൃശൂർ കീരാലൂരിൽ പ്രവർത്തിക്കുന്ന സൽസബീൽ ഗ്രീൻ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടത്. സി.ബി.എസ്.ഇ ഡയറക്ടർക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കുമാണ് നിർദ്ദേശം നൽകിയത്.
പ്രവാസി മലയാളിയായ ടി.എൽ. ആന്റണിയാണ് കമ്മിഷനിൽ പരാതി നൽകിയത്. തൃശൂർ ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. 9, 10 ക്ലാസുകളിൽ പഠിക്കുന്ന 12 വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പങ്കെടുപ്പിച്ചതായി റിപ്പോർട്ടുകളിലുണ്ട്. നല്ല പൗരൻമാരായി കുട്ടികളെ വളർത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതെന്ന് പ്രിൻസിപ്പൽ കമ്മിഷനെ അറിയിച്ചു. ഇത് വൈവിദ്ധ്യമാർന്ന പഠനാനുഭവങ്ങളുടെ ഭാഗമാണെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം കമ്മിഷൻ തള്ളി.
വിദ്യാർത്ഥികളെ സമരപ്പന്തലിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിച്ചത് രാഷ്ട്രപുരോഗതിക്ക് സഹായകരമാകുമെന്ന പ്രിൻസിപ്പലിന്റെ വിശദീകരണം സ്വീകരിക്കാൻ കഴിയില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഭരണഘടനയുടെ 51 എ വിവക്ഷിക്കുന്ന മൗലികമായ കടമകൾ പരിപാലിക്കാനാണ് കുട്ടികളെ സജ്ജമാക്കേണ്ടതെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു.
മതസ്പർദ്ധ കൂടാതെ ഏകോദര സഹോദരരെപോലെ ജീവിക്കാനുള്ള പാഠമാണ് കുട്ടികൾക്ക് നൽകേണ്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തിൽ നിന്നും പ്രിൻസിപ്പൽ വ്യതിചലിച്ചതായും അപലപനീയമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു.