gvr-temple-new-melsanthi
പഴയത്ത് സുമേഷ് നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പഴയത്ത് സുമേഷ് (ആര്യൻ നമ്പൂതിരി41) തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ മഞ്ചിറ റോഡിൽ പഴയത്ത് മനയിലെ അംഗമായ ആര്യൻ നമ്പൂതിരി ക്ഷേത്രത്തിലെ ഓതിക്കൻ കുടുംബാംഗമാണ്. ഒക്‌ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് നിയമന കാലാവധി.

ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം ശ്രീകോവിലിന് മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ വച്ചായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്നതിന് യോഗ്യരായവരുടെ പേരുകൾ വെള്ളിക്കുടത്തിൽ സർപ്പിച്ചശേഷം നിലവിലെ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.

മേൽശാന്തി നിയമനത്തിന് ദേവസ്വത്തിൽ അപേക്ഷ സമർപ്പിച്ച 59 പേരിൽ 57 പേരെയാണ് ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ഇതിൽ 50 പേർ ക്ഷേത്രം തന്ത്രിമുഖ്യൻ നാരായണൻ നമ്പൂതിരിപ്പാടുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ പങ്കെടുത്ത 50 പേരും നറുക്കെടുപ്പിന് യോഗ്യത നേടി.

പേരൂർ മനയ്ക്കൽ ദാമോദരൻ നമ്പൂതിരിയിൽ നിന്നും പിതാവ് പഴയത്ത് മനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിയിൽ നിന്നും പൂജാവിധികൾ അഭ്യസ്ഥമാക്കിയ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയാകുന്നത്. 2012 ഏപ്രിൽ 1 മുതലും 2016 ഒക്ടോബർ 1 മുതലും ആറ് മാസ് കാലം വീതം ഇതിന് മുമ്പ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ക്ഷേത്രം മുൻ മേൽശാന്തി പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനാണ്. അച്ഛൻ പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി 1999ലും 2009ലും ക്ഷേത്രം മേൽശാന്തിയായിരുന്നു. ചെറിയച്ഛൻ പഴയത്ത് കൃഷ്ണൻ നമ്പൂതിരിയും മുൻപ് രണ്ട് തവണ ക്ഷേത്രം മേൽശാന്തിയായിട്ടുണ്ട്. ചിറ്റഞ്ഞൂർ മംഗലത്ത് മനയിൽ സുധയാണ് ഭാര്യ. ഗൗതം കൃഷ്ണയും ഗൗരികൃഷ്ണയും മക്കളാണ്.

ഈ മാസം 30ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ആര്യൻ നമ്പൂതിരി ക്ഷേത്രം മേൽശാന്തിയായി ചുമതലയേൽക്കും. ചുമതലയേൽക്കുന്നതിന് മുന്നോടിയായി ഈ മാസം 18 മുതൽ ക്ഷേത്രത്തിൽ ഭജനമിരിക്കും.