തൃശൂർ: ദേശീയപാത 66 ചാവക്കാട് - കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ പാതയിലെ കുഴികൾ ഏഴ് ദിവസത്തിനുള്ളിൽ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന ദേശീയപാതാ എക്‌സിക്യൂട്ടിവ് എൻജിനിയറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

ടി.എൻ. പ്രതാപൻ എം.പിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. നാളെ മുതൽ കുഴികൾ അടയ്ക്കുന്ന പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിക്കും. കുഴികൾ അടയ്ക്കൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ദേശീയപാതാ എക്‌സിക്യൂട്ടിവ് എൻജിനിയർക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ വിശ്വാസ വഞ്ചനയ്ക്ക് കേസെടുക്കും. ഒരു മാസത്തിനുള്ളിൽ റൂട്ടിലെ മുഴുവൻ റീടാറിംഗും പാച്ച് വർക്കും പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി.

7 കോടി രൂപ അനുവദിച്ച കൊപ്രാക്കളം മുതൽ തളിക്കുളം വരെയുള്ള 12 കിലോമീറ്റർ റോഡ് ടാറിംഗും 195 ലക്ഷം രൂപ അനുവദിച്ച തളിക്കുളം മുതൽ മന്ദലാംകുന്ന് വരെയുള്ള റോഡിന്റെ പാച്ച് വർക്കുമാണ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുക. റോഡിലെ കുഴിയടയ്ക്കൽ പ്രവൃത്തിയും ടാറിംഗും യുദ്ധകാല അടിസ്ഥാനത്തിൽ നടത്തുന്നതിനായി കരാറുകാർക്ക് ആവശ്യമായ നിർദേശം നൽകി പണിപൂർത്തിയാക്കണമെന്ന് യോഗത്തിൽ എം.പി പറഞ്ഞു.

കളക്ടർ എസ്. ഷാനവാസ്, എ.ഡി.എം: റെജി പി. ജോസഫ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, ബസ് തൊഴിലാളികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.