g-sudhakaran

തൃശൂർ: സംസ്ഥാനത്തെ തകർന്ന റോഡുകൾ ഒക്ടോബർ 31നുള്ളിൽ ഗതാഗത യോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായും ഇത് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് എൻജിനിയറും സർവീസിൽ ഉണ്ടാകില്ലെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമാണം പൂർത്തിയായ തൃശൂർ പുഴയ്ക്കൽ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

റോഡുകൾ കേടുപാടില്ലാതെ സൂക്ഷിക്കാൻ സെക്‌ഷൻ എൻജിനിയർമാർ വിചാരിച്ചാൽ മതി. പണിയെടുക്കാത്ത ഒരു വിഭാഗവും സംസ്ഥാനത്തിന് ആവശ്യമില്ല. വകുപ്പിൽ നിരവധി എൻജിനിയർമാരുണ്ട്. അവർ ഇറങ്ങിയാൽ ഒരു ദിവസം കൊണ്ട് റേഡ് തകർച്ച പരിഹരിക്കാം. എന്നാൽ ഏത് സർക്കാർ വന്നാലും തങ്ങൾക്ക് സൗകര്യമുള്ളതുപോലെ ചെയ്യും എന്നതാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കുണ്ടും കുഴിയുമുള്ള റോഡിന്റെ മുമ്പിൽ ഓഫീസും തുറന്നിരിക്കാമെന്ന് ആരും കരുതേണ്ട.

നാഷണൽ ഹൈവേ അതോറിട്ടിക്ക് ഭരണഘടന ബാധകമല്ലെന്നാണ് ഭാവം. അവരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് വടക്കേ ഇന്ത്യയിലാണ്. ആകെ ചെയ്യാനാകുന്നത് കേരളത്തിലെ ടെൻഡറിൽ നിന്നു വിലക്കാം എന്നതാണ്. പക്ഷേ ഉടനെ കോടതി ഇടപെടും. കോൺട്രാക്ടർമാരുടെ പഴയ കളിയൊന്നും ഇനി നടക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.