ന്യൂഡൽഹി : ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ് അന്താരാഷ്ട്ര ട്വന്റി -20 മത്സരത്തിൽ നിന്ന് വിരമിച്ചു. 2021 ലെ ലോകകപ്പ് ലക്ഷ്യമിട്ട് ഏകദിനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുൻ ക്യാപ്ടൻ കൂടിയായ ഈ 36 കാരി ചെറു ഫോർമാറ്റിനോട് വിട പറയുന്നത്.
2006ൽ ഇന്ത്യയുടെ ആദ്യ വനിതാ അന്താരാഷ്ട്ര ട്വന്റി - 20 മത്സരത്തിൽ ക്യാപ്ടനായി അരങ്ങേറിയ മിഥാലി 89 മത്സരങ്ങൾ പൂർത്തിയാക്കി വിരമിക്കുമ്പോൾ 2364 റൺസുമായി ഈ ഫോർമാറ്റിലെ ടോപ് സ്കോററാണ്. കഴിഞ്ഞ മാർച്ചിൽ ഗോഹട്ടിയിൽ ഇംഗ്ളണ്ടിനെതിരെയാണ് അവസാന ട്വന്റി - 20 കളിച്ചത്.
കഴിഞ്ഞവർഷം നടന്ന ട്വന്റി - 20 ലോകകപ്പിന്റെ സെമി ഫൈനലിൽ മികച്ച ഫോമിലായിരുന്ന മിഥാലിയെ ഒഴിവാക്കിയ് വിവാദമായിരുന്നു.
32-ട്വന്റി - 20 മത്സരങ്ങളിലാണ് മിഥാലി ഇന്ത്യയെ നയിച്ചത്. ഇതിൽ മൂന്ന് ലോകകപ്പുകളും (2012, 14, 16) ഉൾപ്പെടുന്നു.
2000- പുരുഷ - വനിതാ ട്വന്റി - 20 ക്രിക്കറ്റ് ഫോർമാറ്റിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് മിഥാലി.
2364- റൺസാണ് ട്വന്റി - 20യിലെ മിഥാലിയുടെ സമ്പാദ്യം
89- മത്സരങ്ങളാണ് ട്വന്റി - 20 ഫോർമാറ്റിൽ മിഥാലി കളിച്ചിരിക്കുന്നത്.
203- ഏകദിനങ്ങളും പത്ത് ടെസ്റ്റുകളും മിഥാലി കളിച്ചിട്ടുണ്ട്.
''രാജ്യത്തിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ സ്വപ്നമാണ്. 2021 ലെ ഏകദിന ലോകകപ്പിലെങ്കിലും കിരീടം നേടണം. അതിനുള്ള തയ്യാറെടുപ്പിനായാണ് ട്വന്റി - 20യിൽ നിന്ന് വിരമിക്കുന്നത്. എനിക്ക് നൽകിയ പിന്തുണയ്ക്ക് ബി.സി.സി.ഐയോട് കടപ്പാടുണ്ട്.
മിഥാലി രാജ്