governer

തിരുവനന്തപുരം:ഗവർണറായി അഞ്ച് വർഷം പൂർത്തിയാക്കി വിടപറയുന്ന ഗവർണർ പി. സദാശിവത്തിന് സർക്കാർ സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി.

മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭാര്യ സരസ്വതിക്കൊപ്പമാണ് ഗവർണറെത്തിയത്. മതേതരമൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് ഗവർണർ പദവിയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മാതൃകപരമാണ്. പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും കേരളത്തെ ബാധിച്ചപ്പോഴെല്ലാം സർക്കാരിനൊപ്പം നിന്നു. സഹോദരബന്ധമാണ് ഗവർണറുമായി ഉണ്ടായിരുന്നത്. ഒരിക്കൽ പോലും സംസ്ഥാനവുമായി ഏറ്റുമുട്ടിയിയില്ല. അദ്ദേഹം എപ്പോഴും ഭരണഘടനയുടെ മൂല്യം ഉയത്തിപ്പിടിച്ചു. മലയാളികളോടുള്ള സ്‌നേഹം എപ്പോഴും അനുഭവപ്പെട്ടിരുന്നു. ഗവർണർ പദവിയിൽ അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിച്ചത്. കേരളത്തിന് അദ്ദേഹം നൽകിയ എല്ലാ സഹായങ്ങൾക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റിസ് സദാശിവത്തിന് ഓണപ്പുടവയും കേരളത്തിന്റെ സ്‌നേഹസമ്മാനവും മുഖ്യമന്ത്രി കൈമാറി. അദ്ദേഹത്തിന്റെ പത്നി സരസ്വതിക്ക് മുഖ്യമന്ത്രിയുടെ ഭാര്യ കമല ഓണപ്പുടവ സമ്മാനിച്ചു.
ജനകീയ ബന്ധം സ്ഥാപിച്ച ഗവർണർ ആയിരുന്നെന്നും നിയമസഭാ നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായം അറിയിച്ചിരുന്നതായും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. കേരളം പ്രതിസന്ധിയിൽ ആയപ്പോഴെല്ലാം അദ്ദേഹം സംസ്ഥാനത്തിനൊപ്പം നിന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, കെ. രാജു, വി. എസ്. സുനിൽകുമാർ, എ. സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, ജി. സുധാകരൻ, ഡോ. കെ.ടി. ജലീൽ, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എൽ.എമാരായ പി.സി. ജോർജ്, ഒ. രാജഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വൈസ് ചാൻസലർമാർ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ് നന്ദി പറഞ്ഞു.