vs-sunilkumar

തിരുവനന്തപുരം : ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികൾ സജ്ജമാക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണവിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം പാളയം ഹോർട്ടികോർപ്പ് വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉത്സവകാലങ്ങളിൽ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനാണ് 1000 കൃഷിഭവനുകളുടെ കീഴിൽ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ - 1350, ഹോർട്ടികോർപ്പ് - 500, വി.എഫ്.പി.സി.കെ - 150 എന്നിങ്ങനെ വിപണികൾ സജ്ജമാക്കിയിരിക്കുന്നത്. സെപ്തംബർ 10 വരെ പ്രവർത്തിക്കും.

കർഷകരിൽനിന്നും 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 100 രൂപ വിലവരുന്ന പച്ചക്കറി കിറ്റുകൾ ലഭ്യമാക്കും. വിപണികൾ പ്ളാസ്റ്റിക് വിമുക്തമായിരിക്കും. ജി.എ.പി സർട്ടിഫൈഡ് ഉത്പന്നങ്ങൾ കർഷകരിൽനിന്നും 20 ശതമാനം അധികവില നൽകി സംഭരിച്ച് 10 ശതമാനം വില കുറച്ച് ലഭ്യമാക്കും. മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, ചെങ്ങാലിക്കോടൻ നേന്ത്രൻ, വാഴക്കുളം പൈനാപ്പിൾ എന്നീ ഭൗമസൂചിക പദവി നേടിയ ഉത്പന്നങ്ങൾ വിപണികളിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.


തിരുവനന്തപുരം -252, ആലപ്പുഴ -183, കൊല്ലം- 185, പത്തനംതിട്ട -122, കോട്ടയം- 184, ഇടുക്കി -111, എറണാകുളം -188, തൃശൂർ -160, പാലക്കാട് -149, മലപ്പുറം -150, വയനാട്- 44, കോഴിക്കോട് -132, കണ്ണൂർ- 107, കാസർകോട് -57 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും വിപണികൾ ആരംഭിക്കുന്നത്.