വർക്കല: മണ്ണിനെയും മരങ്ങളെയും വരും തലമുറയ്ക്കായി സംരക്ഷിക്കുക എന്ന പ്രകൃതിപാഠവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ നാല് യുവാക്കൾ ബൈക്ക് യാത്ര നടത്തുന്നു. വിവിധ തരത്തിൽ പെട്ട വൃക്ഷങ്ങളുടെ വിത്തു പന്തുകളും ഇവർ യാത്രയ്ക്കായി കരുതിയിട്ടുണ്ട്. വിത്തുകൾ മണ്ണും മണലും വളവും ചേർന്ന മിശ്രിതത്തിൽ പന്തുപോലെ പൊതിഞ്ഞുണ്ടാക്കുന്നതാണ് വിത്തുപന്തുകൾ. ഒരോ നൂറ് കിലോമീറ്ററിലും വിത്തുപന്തുകൾ പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞും സന്നദ്ധ പ്രവർത്തകർക്ക് കൈമാറിയുമാണ് ബൈക്ക് യാത്ര. രണ്ടായിരം വിത്തു പന്തുകളാണ് ഈ യാത്രയ്ക്കായി കരുതിയിട്ടുളളത്. ഇന്ന് കന്യാകുമാരിയിൽ നിന്ന് അവർ യാത്ര തിരിക്കും.
കർണാടകയിലെ ദീക്ഷിത്.ഡി, വർക്കലയിലെ വിഷ്ണു അനിൽകുമാർ, തമിഴ്നാട്ടുകാരൻ ജാക്സൺ.എഫ്, ആറ്റിങ്ങലുകാരൻ ആഗ്നൽ.ആർ.കെ എന്നിവരാണ് ഈ സദുദ്ദേശ സാഹസികയാത്രയിലെ അംഗങ്ങൾ. വിഷ്ണുവും ആഗ്നലും ദീക്ഷിതും എം.ബി.എ പഠനം പൂർത്തിയാക്കിയവരും ജാക്സൺ എൻജിനിയറിംഗ് കഴിഞ്ഞതുമാണ്. മാംഗ്ലൂർ ആസ്ഥാനമായുളള ഡാർക്ക് വൈപ്പേഴ്സ് റൈഡർ ക്ലബിലെ അംഗങ്ങളാണ് ഇവർ. സുരക്ഷാ ബോധവത്കരണ കാമ്പെയിനുകളും മോട്ടോർ സൈക്കിൾ റോഡ് യാത്രകളും സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷമായി നടന്നു വരുന്നു. സുരക്ഷിതത്വവും ഉത്തരവാദിത്വവുമുളള സവാരി, ഹെൽമറ്റിന്റെയും സുരക്ഷാഗിയറിന്റെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയും സംഘടനയുടെ ലക്ഷ്യങ്ങളാണ്. അതോടൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടും.