ക്ഷീരകർഷകരെ സഹായിക്കാൻ പദ്ധതികളില്ല
തിരുവനന്തപുരം:കാലിത്തീറ്റവില വർദ്ധനയ്‌ക്കനുസരിച്ച് സബ്‌സിഡി കൂട്ടാനാകില്ലെന്ന സർക്കാർ നിലപാടുണ്ടായതോടെ പാൽവില വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറി. ലിറ്ററിന് നാല് മുതൽ ഏഴു രൂപ വരെ കൂട്ടണമെന്നാണ് മിൽമ സമിതിയുടെ ശുപാർശ.
ഓണത്തിന് മുൻപായി പാൽവില കൂട്ടുന്നതിൽ അഭിപ്രായ ഭിന്നതകൾ ഉയരുന്നതിനാൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകൂ. വില കൂട്ടേണ്ടതിന്റെ ആവശ്യകത യോഗം ചർച്ചചെയ്യുമെങ്കിലും മൂന്ന് രൂപയിലേറെ കൂട്ടാൻ സാദ്ധ്യത കുറവാണ് .
രാജ്യത്ത് പാൽവില ഏറ്റവും കൂടുതൽ കേരളത്തിലാണ് - ലിറ്ററിന് 42 - 44 രൂപ. മിൽമ നിർദ്ദേശിച്ച വർദ്ധന നടപ്പാക്കിയാൽ ലിറ്ററിന് 50 രൂപ വരെ ഉയരും. തമിഴ്‌നാട്ടിൽ ലിറ്ററിന് 21 രൂപയേ ഉള്ളൂ. കൂടുതൽ വില കൂട്ടിയാൽ ജനങ്ങൾ പ്രതിഷേധിക്കാമെന്നതിനാൽ ചെറിയ വർദ്ധനയാകും നടപ്പിലാക്കുക. 2017 ലാണ് അവസാനം പാൽ വില കൂട്ടിയത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടിയപ്പോൾ 3.35 രൂപയും കർഷകന് നൽകിയിരുന്നു.
വില കൂട്ടിയാൽ ജനം ദുരിതത്തിൽ
പച്ചക്കറിക്കും നിത്യോപയോഗ സാധങ്ങൾക്കുമൊപ്പം പാൽവില വർദ്ധിക്കുമ്പോൾ സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണമാകും. നെയ്യ്, വെണ്ണ അടക്കമുള്ള പാൽഉത്പന്നങ്ങൾക്കും വില കൂടും.
കൂട്ടിയില്ലെങ്കിൽ കർഷകൻ ദുരിതത്തിൽ
കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് കാലിവളർത്തൽ പ്രോത്സാഹനപദ്ധതി (മിൽക്ക്ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം) പ്രകാരം സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. ഇതിൽ അംഗമല്ലാത്തവർക്ക് ഈ ആനുകൂല്യമില്ല. ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ഒരു ചാക്ക് തീറ്റയ്‌ക്ക് 100 രൂപ മിൽമ നൽകുന്ന സബ്‌സിഡിയാണ് ആകെ ആശ്വാസം. തീറ്റവില കുത്തനെ കൂടുന്നതിനാൽ ഇത് ഒന്നുമാകില്ല. ഒരു മാസത്തിനിടെ കേരളഫീഡ്സ്, മിൽമ തീറ്റകൾക്ക് ചാക്കിന് 120 -130 രൂപ വരെ കൂടിയതാണ് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കിയത്. പാൽ വില കൂട്ടാതെ കർഷകനെ സഹായിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കിയാൽ പ്രതിസന്ധി തീരുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്ന് നടക്കുന്ന യോഗത്തിൽ വിലവർദ്ധനയെക്കുറിച്ച് ആലോചിക്കും. ഓണത്തിന് മുൻപ് പാൽ വില വർദ്ധിപ്പിക്കും .
കെ.രാജു
ക്ഷീരവികസന മന്ത്രി