തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിറുത്താനുള്ള സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി കാർഷികവിപണിയുടെ ഉദ്ഘാടനം പാളയം ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 14 ഇനം നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധിച്ചിട്ടില്ല. സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ സ്റ്റോറുകളിൽ വില വർദ്ധിപ്പിക്കാതെയാണ് ഇവയെല്ലാം വിൽക്കുന്നത്. വിപണി ഇടപെടൽ കുറെക്കൂടി ഫലപ്രദമാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനമുണ്ടാകുന്ന വിപണനസമീപനമാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കർഷകരിൽനിന്നും പൊതുവിപണി വിലയേക്കാൾ 10 ശതമാനം അധിക വില നൽകി സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനംവരെ വിലക്കുറവിലും നല്ല കാർഷികമുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജി.എ.പി സർട്ടിഫൈഡ് ഉത്പന്നങ്ങൾ കർഷകരിൽ നിന്നും 20 ശതമാനം അധികവില നൽകി സംഭരിച്ച് 10 ശതമാനം വില കുറച്ചുമാണ് വിൽക്കുന്നത്.

ഭൗമസൂചികാപദവി ലഭിച്ച ചെങ്ങാലിക്കോടൻ നേന്ത്രൻ കൃഷിമന്ത്രിയും തൃശ്ശൂരിലെ കർഷകനായ കൃഷ്ണനും ചേർന്ന് മുഖ്യമന്ത്രിക്ക് നൽകി.
ഓണസമൃദ്ധി 2019 മൊബൈൽ ആപ്പിന്റെ പ്രകാശനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. കാർഷികോത്പാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗ് പദ്ധതി വിശദീകരണം നടത്തി. ചെങ്ങാലിക്കോടൻ കാഴ്ചക്കുലകളുടെ വിപണനോദ്ഘാടനം ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു തുടങ്ങിയവർ സംസാരിച്ചു. കൃഷിവകുപ്പ് ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ സ്വാഗതവും ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ് നന്ദിയും പറഞ്ഞു.