തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വിവിധ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കരുതൽ നടപടികൾ സ്വീകരിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ഗ്രാമസഭകളും വാർഡ് സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. പൊതുജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബഹുജന സംഘടനകൾക്കും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹൻ കുമാർ, പി. മോഹനദാസ് എന്നിവർ കവളപ്പാറയിലെ ദുരന്ത മേഖല സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് നൽകിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ആറുകളിലും നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ മണ്ണ്, മണൽ, പാറ, വൃക്ഷങ്ങൾ എന്നിവ മാറ്റി വെള്ളത്തിന്റെ സ്വാഭാവിക ഗതിയും ഒഴുക്കും പുനഃസ്ഥാപിക്കാൻ സർക്കാർ നടപടിയെടുക്കണം.
ദുരിത ബാധിതർക്ക് അനുവദിച്ച അടിയന്തര ധനസഹായം അപര്യാപ്തമാണെന്ന പരാതി പരിഗണിച്ച് ധനസഹായം
വർദ്ധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ദുരന്തബാധിതരെ പാരിസ്ഥിതിക അപകടമേഖല ഒഴിവാക്കി പുനരധിവസിപ്പിക്കണം. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവർക്ക് പാർപ്പിടം നിർമ്മിക്കാൻ പകരം സ്ഥലം നൽകണം.
കാർഷിക വിളകൾ, കാർഷിക ഉപകരണങ്ങൾ, ജീവനോപാധികൾ, കന്നുകാലികൾ, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്ക് കമ്പോള വില കണക്കാക്കി നഷ്ടപരിഹാരം നൽകണം.
കവളപ്പാറയിൽ കാണാതായവരുടെ അവകാശികൾക്ക് പുനരധിവാസം ഉറപ്പാക്കണം. ആനുകൂല്യങ്ങൾ എത്രയുംവേഗം വിതരണം ചെയ്യണം.