helmet-for-pillion-rider

തിരുവനന്തപുരം: കേന്ദ്ര ഗതാഗത നിയമത്തിന്റെ പേരിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ജനത്തെ കൊള്ളയടിക്കുന്ന പിഴയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കേന്ദ്ര നിയമത്തെതുടർന്ന് കൂടിയ പിഴ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളത്തിൽ നേരത്തെ ഇറക്കിയ വിജ്ഞാപനം തിരുത്താനാണ് സംസ്ഥാന സർക്കാർ നടപടി തുടങ്ങിയത്. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ്, നിയമ വകുപ്പിനോട് ഉപദേശം തേടും. തുടർന്ന് വിജ്ഞാപനം തിരുത്തി പുറപ്പെടുവിക്കും. ഓണാവധി കഴിഞ്ഞയുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും. ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ പിഴ മാത്രമേ വാഹന നിയമ ലംഘനങ്ങൾക്ക് ഈടാക്കൂ. എന്നാൽ, കേന്ദ്ര നിയമ ഭേദഗതി വരുന്നതിന് മുമ്പുള്ളതിനെക്കാൾ അൽപ്പംകൂടി ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. എങ്കിലും വൻ കൊള്ള ഉണ്ടാവില്ല.

മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. മറ്രുചില സംസ്ഥാനങ്ങൾ നിയമം ധൃതിപിടിച്ച് നടപ്പാക്കാതിരിക്കുമ്പോൾ കേരളത്തിൽ ഉടൻ നടപ്പാക്കുന്നതിനെതിരെ ജനരോഷവും ഉയർന്നു. പാലാ ഉപതിര‌ഞ്ഞെടുപ്പ് കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്തുന്നത്.

പിഴയിൽ കേന്ദ്രം നിർദ്ദേശിച്ചതുപോലെയുള്ള ഉയർന്ന നിരക്ക് ഈടാക്കാതെ മിനിമം മാത്രം ഈടാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിനായി നിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഇതോടെ പിഴ ഗണ്യമായി കുറയും. നിയമ വകുപ്പിന്റെ ഉപദേശം കിട്ടിയാലുടൻ നിരക്ക് എത്ര കുറയ്ക്കണമെന്ന് ഗതാഗത വകുപ്പ് തീരുമാനിക്കും. കുറഞ്ഞ നിരക്കിലായിരിക്കും പുതിയ വി‌‌ജ്ഞാപനമിറക്കുക. ഓണാവധിക്ക് ശേഷമേ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങുകയുള്ളൂ. നിയമഭേദഗതിയിലെ കോമ്പൗണ്ടിംഗ് (രാജിയാക്കൽ ) സംവിധാനം ഉപയാഗപ്പെടുത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തുടർനടപടി ഒഴിവാകും.

മോട്ടോർ വാഹനങ്ങൾ കൺകറന്റ് ലിസ്റ്രിൽപെടുന്നതിനാൽ കേന്ദ്രം വരുത്തിയ നിയമ ഭേദഗതിയിൽ വേണമെങ്കിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഭേദഗതി വരുത്താം. ഇതിന്റെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുക തുടങ്ങിയ കടമ്പകൾ ഉള്ളതിനാൽ അതിന് മുതിരാതെ നിലവിൽ പറഞ്ഞിരിക്കുന്ന നിരക്കുകളിൽ ഏറ്രവും കൂടുതൽ തുകയ്ക്ക് പകരം ഏറ്രവും കുറഞ്ഞ നിരക്ക് ഈടാക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സംസ്ഥാന സർക്കാർ തയാറെടുക്കുന്നത്. ഉദാഹരണത്തിന് പുതിയ നിയമഭേദഗതിയിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ മുതൽ 4000 രൂപവരെ പിഴയീടാക്കാം എന്ന മാറ്രത്തെ തുടർന്ന് 4000 രൂപ പിഴയീടാക്കാനാണ് സംസ്ഥാന സർക്കാർ വി‌‌ജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഇനി മുതൽ അത് മിനിമം തുകയായ 2000 രൂപയാക്കി നിജപ്പെടുത്താനാണ് നീക്കം. എന്നാലും ഇത് നിയമഭേദഗതിക്ക് മുമ്പുള്ള നിരക്കിനേക്കാൾ കൂടുതലായിരിക്കും.

ലൈസൻസ് പുതുക്കൽ സംബന്ധിച്ച അധിക ചാർജ് ഈടാക്കുന്നതും ഒഴിവാക്കാൻ നീക്കമുണ്ട്. നേരത്തെ ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സമയം ഉണ്ടായിരുന്നു. അത് കഴി‌ഞ്ഞാലാണ് അധിക ചാർജ് ഈടാക്കുക. നിയമഭേദഗതി പ്രകാരം ഒരു വർഷം മുമ്പുവരെ പുതുക്കാൻ അനുവാദമുള്ളതുകൊണ്ട് അധികചാർജ് ഈടാക്കുന്നതും ഒഴിവാക്കും.