വെള്ളറട: ജാതി മത ഭേദമന്യേ മരിച്ചവരെ സ്വസ്ഥമായി സംസ്കരിക്കാൻ നാട്ടിലൊരു പൊതു ശ്മശാനം വേണമെന്ന വെള്ളറട നിവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാഷ്ട്രീയപാർട്ടികൾ പലതവണ വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ നിരവധിതവണ ഇടം പിടിച്ചു. എന്നിട്ടും യാതൊന്നും നടന്നില്ല. പൊതുശ്മശാനമെന്ന ആവശ്യം ഇതുവരെ യാഥാർത്ഥ്യമായില്ല.
മലയോര മേഖലയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുളള പ്രദേശമാണ് വെള്ളറട. പ്രദേശവാസികളുടെ നിർബന്ധം സഹിക്കവയ്യാതെ അടുത്തയിടെ ജില്ലാ പഞ്ചായത്ത് അധികൃതർ വെള്ളറടയിൽ പൊതുശ്മശാനം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ സന്ദർശിച്ചു. സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് വസ്തു ഉടമകൾ ബോധ്യപ്പെടുത്തി. എന്നിട്ടും സ്ഥലം ഏറ്റെടുത്ത് ശ്മശാനം നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല.
സംസ്കാരിക്കാൻ ഇടമില്ലാതെ
സ്വന്തമായി വസ്തു ഇല്ലാത്തവർ, വീട്ടിലൊരാൾ മരണമടഞ്ഞാൽ സംസ്കാരിക്കാൻ കഷ്ടപ്പെടുകയാണ്.
ജനങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിൽ രണ്ടോ മൂന്നോ സെന്റ് വസ്തുവിലാണ് വീടു വയ്ക്കുന്നത്.
കിലോമീറ്ററുകൾ താണ്ടി പൊതു ശ്മശാനങ്ങളുളള സ്ഥലത്ത് കൊണ്ടുപോയി വേണം മൃതദേഹം സംസ്കരിക്കാൻ. ഇതിന് ഭാരിച്ച ചെലവാണ്. വാഹന വാടകയും സംസ്കരണ ചെലവിനും പണമില്ലാത്തവർ ഏറെ ബുദ്ധിമുട്ടുന്നു.
പഞ്ചായത്തിൽ ജനവാസമില്ലാത്ത പ്രദേശങ്ങളേറെയുണ്ട്. ഇവയിലേതെങ്കിലും ഏറ്റെടുത്ത് ശ്മശാന നിർമ്മാണം തുടങ്ങാവുന്നതേയുള്ളൂ. എന്നാൽ ജില്ലാപഞ്ചായത്ത് തീരെ ജനവാസമില്ലാത്ത സഹ്യപർവത അടിവാരത്തെ സ്ഥലങ്ങളാണ് നോക്കുന്നത്.
കോളനിക്കാരുടെ കഷ്ടപ്പാടിന് അറുതിയില്ല
പഞ്ചായത്തിൽ പൊതുസ്മശാനമില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത് കോളനി വാസികളാണ്. പൊതു സ്ഥലങ്ങളിൽ കിടന്നു മരിക്കുന്ന അജ്ഞാതരെ പോലും സംസ്കരിക്കാൻ ഇടമില്ല. ആരുടെയെങ്കിലും കാരുണ്യത്തിൽ വേണം അന്ത്യവിശ്രമത്തിന് ഇടം കണ്ടെത്താൻ.
വെള്ളറടയിൽ സഹ്യപർവത അടിവാരത്ത് സ്ഥലംവാങ്ങി പൊതു ശ്മശാനം സ്ഥാപിക്കുന്നതിന് വെള്ളറട ഗ്രാമപഞ്ചായത്ത് ആവുന്നത്ര ശ്രമിച്ചു. എന്നാൽ ചിലരുടെ ഇടപെടലുകൾ കാരണം ഇത് നടന്നില്ല.-എം. ശോഭകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്