ddd

നെയ്യാറ്റിൻകര: നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കാൻ ഏറെ പ്രതീക്ഷയോടെയാണ് ടൗണിൽ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് പണിതത്. എന്നാൽ വേണ്ടവിധം പരിപാലിക്കാൻ കഴിയാത്തതിനാൽ കെട്ടിടം ജീർണിക്കുകയാണ്. കോംപ്ലക്സിനുള്ളിൽ കടമുറികൾ വാടകയ്ക്കെടുത്ത വ്യാപാരികൾ നിരന്തരം പരാതിപ്പെട്ടതോടെ കെട്ടിടത്തിന്റെ പുറംവശം പെയിന്റടിച്ച് മോടിപിടിപ്പിച്ചതല്ലാതെ ഉൾവശം ശുചിയാക്കിയിട്ടില്ല. നാല് നില സമുച്ചയം ഇപ്പോൾ പൊടിപിടിച്ച് കിടപ്പാണ്. ഒപ്പം മഴവെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വെള്ളത്തിൽ പൊടികലങ്ങി വൃത്തിഹീനമായി.

കടമുറികൾ കരാറെടുത്ത വ്യാപാരികൾ വൃത്തിയാക്കട്ടെയെന്ന് നഗരസഭാ അധികൃതരും പൊതുവായ സ്ഥലങ്ങളുടെ സംരക്ഷണ ചുമതല നഗരസഭക്കായതിനാൽ ശുചീകരണത്തിന്റെ ചുമതല നഗരസഭക്കാണെന്നുമാണ് വ്യാപാരികളുടെയും വാദം. എന്നാൽ കോടികൾ മുടക്കി പണിത കെട്ടിടം സംരക്ഷിക്കണമെന്ന് പൊതുവായ ആവശ്യവും ഉയരുന്നുണ്ട്. കോംപ്ളക്സിൽ എത്തുന്ന ഉപഭോക്താക്കളുടെ വാഹനം പാർക്ക്ചെയ്യാനുള്ള സ്ഥലത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണി തുടങ്ങിയതോടെ കാർപാർക്കിംഗ് സൗകര്യവും ഇല്ലാതായി.

അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് ശുചീകരിക്കുവാൻ അധികൃതർ പ്രത്യേക കണ്ടിജൻസി ജീവനക്കാരെ നിയമിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. അടുത്തിടെ കോംപ്ലക്സിലേക്കുള്ള ജലവിതരണ സംവിധാനം തകരാറിലായിരുന്നു. പിന്നീട് വ്യാപാരികൾ ചേർന്ന് സ്വന്തം ചെലവിലാണ് ജലവിതരണം ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുള്ളത്. കെട്ടിട സമുഛയം സംരക്ഷിക്കാനായി ശുചീകരണ സാധങ്ങളും ടൂൾസും മറ്റും സൂക്ഷിക്കാനായി ഓരോ നിലയിലും പണിതിട്ടുള്ള കുടുസായ മുറികൾ പോലും അധികൃതർ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. എന്നിട്ടും കെട്ടിടം പരിപാലിക്കുന്നില്ല.

ഫയർ ആൻഡ് സേഫ്ടിയുടെ അനുമതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിയാണ് ട്രിഡയുടെ മേൽനോട്ടത്തിൽ നഗരസഭയുടെ അക്ഷയ ക്ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. കടമുറികൾ വേണ്ട വിധത്തിൽ ലേലത്തിൽ പോകാതായതോടെ ഷോപ്പിംഗ് കോംപ്ലക്സിലെ മുറികൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് വലിയ മുറികൾ ചെറുതാക്കിയും ഇടനാഴികൾ കെട്ടിയടച്ച് മുറികളാക്കിയും അധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകി. തീപിടിത്തമോ മറ്റ് പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ നാലുനില സമുച്ഛയത്തിനുള്ളിലുള്ളവർക്ക് രക്ഷപ്പെടാൻ ഇപ്പോൾ വഴിയില്ല. അടുത്തിടെ ഇതിനെതിരെ നൽകിയ പരാതി നഗരസഭാധികൃതർ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയില്ല.