തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യത്തെക്കുറിച്ച് പി.എസ്.സിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ചേംബറിലായിരിക്കും പി.എസ്.സി ചെയർമാനും സെക്രട്ടറിയും അംഗങ്ങളുമായുള്ള ചർച്ച.
പത്താം ക്ലാസിനു മുകളിൽ യോഗ്യത വേണ്ടുന്ന പി.എസ്.സി പരീക്ഷകളിൽ 10 മാർക്കിന് മലയാളത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയിൽ ചോദ്യക്കടലാസ് ലഭിക്കുന്നില്ലെന്ന പ്രശ്നം മുഖ്യമന്ത്രി പി.എസ്.സിയുടെ ശ്രദ്ധയിൽപ്പെടുത്തും. കെ.എ.എസ് പരീക്ഷകളും മറ്റ് സാങ്കേതിക വിഷയങ്ങളിലുള്ള പരീക്ഷകളും മലയാളത്തിൽ എഴുതുന്നതിൽ ഇളവു വരുത്തുന്ന കാര്യങ്ങളും ചർച്ചയാകും.
പി.എസ്.സിയുമായി വിഷയം സംസാരിക്കുമെന്ന് സെപ്തംബർ ഏഴിനു ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടർച്ചയായി അവധി വന്നതുകൊണ്ടാണ് ചർച്ച 16 ലേക്കു നീണ്ടത്. പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ഇടപെടാമെന്നും പ്രശ്നത്തിന് പരിഹാരം കാണാമെന്നും അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമര സമതി നേതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.
ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന നിരാഹാര സമരം 18 ദിവസം പിന്നിട്ടു. മുഖ്യമന്ത്രിയുടെ ചർച്ചയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സംയുക്ത സമരസമതി കൺവീനർ ആർ.നന്ദകുമാർ കേരളകൗമുദിയോട് പറഞ്ഞു.