fire-force

തിരുവനന്തപുരം: നദിയിലോ കായലിലോ മുങ്ങിത്താഴുന്നവരെ കണ്ടെത്താൻ അഗ്നിശമന സേനാംഗങ്ങൾക്ക് പൊടുന്നനെ വെള്ളത്തിലേക്ക് ഇനി എടുത്തുചാടണ്ട! അഴക്കയത്തിൽ മുങ്ങിപ്പോയവരെ കാമറകൾ തെരഞ്ഞ് കണ്ടെത്തും. പിന്നാലെ രക്ഷാപ്രവർത്തനത്തിന് സേനാംഗങ്ങൾ ഇറങ്ങിയാൽമതി. ഫയർഫോഴ്സ് ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി വെള്ളത്തിന്റെ അടിത്തട്ടുവരെ കാണാനാവുന്ന പുത്തൻ സാങ്കേതികവിദ്യാ കാമറകൾ വാങ്ങാനൊരുങ്ങുന്നു. വെള്ളത്തിൽ മുങ്ങിപോകുന്നവർ പൂണ്ടുകിടക്കുന്ന സ്ഥലവും അവിടത്തെ സാഹചര്യങ്ങൾ തിരിച്ചറിയാനും രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്യാനും സഹായകമായ മുന്തിയ ഇനം കാമറകളാണ് അഗ്നിശമനസേന വാങ്ങുന്നത്. ഇതിനായി 1.40 കോടിയുടെ പദ്ധതി തയാറായി. വെള്ളത്തിന് അടിത്തട്ടിലെ കാഴ്ചകളും ആഴവും ഒഴുക്കിന്റെ ഗതിയും മനസിലാക്കാൻ സഹായിക്കുന്ന കാമറകളാണ് വാങ്ങുന്നത്. ഇതിനായുള്ള ഇ-ടെൻഡർ നടപടികളുടെ മുന്നോടിയായി വിവിധ കമ്പനികളുടെ അണ്ടർ വാട്ടർ കാമറകൾ ഫയർഫോഴ്സ് ആസ്ഥാനത്ത് വരുത്തി പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. വെള്ളത്തിനടിയിൽ കൂടുതൽ ആഴത്തിലും ദൂരത്തിലും മികവുറ്റ ഫോട്ടോകളും വീഡിയോകളും പകർത്താൻ ശേഷിയുള്ള കാമറകൾ വാങ്ങാനാണ് തീരുമാനം.

പ്രയോജനം

ജലാശയങ്ങളിൽ ആരെങ്കിലും അപകടത്തിൽപെട്ടാൽ സ്കൂബാ ഡൈവിംഗ് സംഘ

ത്തിന്റെ സഹായത്തോടെയുള്ള തെരച്ചിലാണ് നിലവിൽ അഗ്നിശമനസേന നടത്തിവരുന്നത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായമുണ്ടെങ്കിലും ആഴക്കയങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും ജീവൻ പണയം വച്ചാണ് പലപ്പോഴും മണിക്കൂറുകൾ നീളുന്ന രക്ഷാപ്രവർത്തനം നടത്തേണ്ടിവരിക. മുങ്ങിത്താഴ്ന്നുപോയ ആൾ വെള്ളത്തിനടിയിൽ എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്താൻ പലദിശകളിലായി പരക്കെ തെരച്ചിൽ ആവശ്യമായി വരും. ചെളിയും പായലും മറ്റ് മാലിന്യങ്ങളുമുള്ള സ്ഥലങ്ങളിൽ തെരച്ചിൽ ഏറെ ദുഷ്കരവുമാകും.

എന്നാൽ, വെള്ളത്തിനടയിലേക്ക് കാമറ കടത്തിവിട്ടാൽ അടിത്തട്ടിൽ ഏത് ഭാഗത്തായാണ് അപകടത്തിൽപെട്ടയാൾ കിടക്കുന്നതെന്ന് കാമറ ഉപയോഗിക്കുന്നതിലൂടെ തിരിച്ചറിയാനും ആളെ രക്ഷിക്കാനും കഴിയും. മഹാരാഷ്ട്രയുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ അണ്ടർ വാട്ടർ കാമറകൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. തുടർന്നാണ് സംസ്ഥാനത്തും ഇത് വാങ്ങുന്നത്.

''

രക്ഷാപ്രവർത്തനങ്ങൾക്കായി അണ്ടർ വാട്ടർ കാമറകൾ വിജയപ്രദമായി ഉപയോഗിക്കുന്നതിനെപ്പറ്റി ഫയർഫോഴ്സ് പരിശോധിച്ചുവരികയാണ്. ഏതാനും ചില കമ്പനികളിൽ നിന്ന് കാമറകൾ വരുത്തി പ്രവർത്തനം പരിശോധിച്ചു. ചില പോരായ്മകൾ കണ്ടതിനാൽ അവ സ്വീകാര്യമായില്ല. കൂടുതൽ മികവുറ്റ കമ്പനികളിൽ നിന്നുകൂടി കാമറകൾ വരുത്തി പരിശോധിച്ചശേഷം സർക്കാർ നിർദേശം അനുസരിച്ചാകും കാമറ വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ടെക്നിക്കൽ ഡയറക്ടർ, ഫയർഫോഴ്സ്