prathi

വക്കം: ഉത്രാട ദിനത്തിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേരെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം കുന്നുവിള കോളനിയിൽ ഷൈനു എന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച വക്കം കുന്നുവിള വീട്ടിൽ വിഷ്ണു (21), കുന്നുവിള വീട്ടിൽ രാഹുൽ (21), വിമൽ (19) എന്നിവരാണ് പിടിയിലായത്. സംസാരശേഷിയില്ലാത്ത രാഹുലിനെ മൂന്ന് മാസം മുൻപ് പരാതിക്കാരനായ ഷൈനും സംഘവും ചേർന്ന് മർദ്ദിച്ചിരുന്നു. അന്ന് പൊലീസ് കേസെടുത്ത് പ്രതിയായ അമലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ഷൈനു ഓണത്തിന് കുടുംബവീട്ടിൽ എത്തി മദ്യപിച്ച് കിടക്കവേ അവിടെയെത്തിയ പ്രതികൾ കമ്പിയും വാളും കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. കോളനിയിലും മറ്റും കഞ്ചാവ് വില്പനയും ഗുണ്ടാപ്പിരിവും പതിവാക്കിയ ഷൈനു, കഞ്ചാവ് ഉണ്ണി എന്നിവർ കോളനിയിലെ പ്രതികളുമായി മൂന്ന് മാസം മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണിത്. ഊമയായ അമലിനെ മർദ്ദിച്ചതിലുള്ള വൈരാഗ്യത്താലാണ് സഹോദരനായ വിമലും സംഘവും ചേർന്ന് ഷൈനുവിനെ ആക്രമിച്ചത്. നാട്ടുകാർക്ക് സ്ഥിരം ശല്യമായ ഷൈനു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വെട്ടേറ്റ് കിടന്നിട്ടും ബഹളം കേട്ടിട്ടും നാട്ടുകാർ ആരും തിരിഞ്ഞ് നോക്കിയില്ല. ഒടുവിൽ കടയ്ക്കാവൂർ പൊലീസ് എത്തിയാണ് ഷൈനുവിനെ ആശുപത്രിയിലെത്തിച്ചത്. കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കടയ്ക്കാവൂർ പൊലീസ് അറിയിച്ചു. കടയ്ക്കാവൂർ സി.ഐ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ അജയകുമാർ എ.എസ്.ഐ ശ്രീകുമാർ മുകുന്ദൻ വിജയകുമാർ സി.പി.ഒ. ബിനു, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.