ആറ്റിങ്ങൽ: കടവിളകട്ടപ്പറമ്പ് റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടും അധികൃതർ അനങ്ങുന്നില്ല. റോഡ് പൊളിഞ്ഞ് ടാറും മെറ്റലും ഇളകിക്കിടക്കുന്ന റോഡിലൂടെ കാൽനട യാത്രപോലും ദുഷ്‌കരമാണ്. റോഡിൽ അറ്റകുറ്റപ്പണികൾപോലും യഥാസമയം നടക്കുന്നില്ലെന്നാണ് പരാതി.നഗരൂർ, കരവാരം പഞ്ചായത്തുകളുടെ അതിർത്തിയിലാണ് റോഡ്. മൂന്ന് കിലോമീറ്റർ ദുരമുള്ള റോഡിന്റെ ഒരു കിലോമീറ്റർ ഭാഗം രണ്ടുപഞ്ചായത്തിന്റെയും അതിർത്തിയാണ്. ബാക്കി ഭാഗം കരവാരം പഞ്ചായത്തിൽ ഉൾപ്പെടുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കാട്ടി നാട്ടുകാർ നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.രണ്ട് പഞ്ചായത്തിലെയും ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. 27 സ്‌കൂൾ ബസുകൾ പ്രവൃത്തിദിവസങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. രാവിലെയും വൈകിട്ടും മാത്രമാണ് കെ.എസ്.ആർ.ടി.സി. സർവീസുളളത്. ഷെഡ്യൂൾ റദ്ദാകുന്ന ദിവസങ്ങളിൽ ഈ ബസുണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ യാത്രയ്ക്കായി നാട്ടുകാർ പ്രധാനമായും ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. റോഡ് തകർന്നതോടെ ഓട്ടോറിക്ഷയിലുളള യാത്ര ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. രോഗികളും ഗർഭിണികളുമെല്ലാം യാത്രയ്ക്കായി വളരെ പ്രയാസപ്പെടുകയാണ്. മഴപെയ്താൽ റോഡിൽ പലയിടത്തും വലിയ വെള്ളക്കെട്ടുണ്ട്. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുന്നതും പതിവാണ്.

sep17f