തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന ഭയം കൊണ്ടാണ് അവിടെ സി.എ.ജിയുടെ ആഡിറ്റ് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തിൽ ആരോപിച്ചു.
സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 65 ശതമാനത്തിലേറെ ഓഹരിയുള്ളതും മുഖ്യമന്ത്രി അദ്ധ്യക്ഷനായതുമായ കിയാൽ സർക്കാർ കമ്പനിയല്ല എന്ന വാദം വിചിത്രമാണ്. 1956ലെ കമ്പനി നിയമത്തിൽ സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി 51 ശതമാനത്തിൽ കൂടുതൽ ഓഹരികളുള്ള കമ്പനികളെ 'ഡീംഡ് ഗവണ്മെന്റ് കമ്പനികൾ" എന്നാണ് നിർവചിച്ചിരിക്കുന്നത്. ഈ കമ്പനികൾക്ക് സി.എ.ജി ആഡിറ്റ് നിർബന്ധമാണെന്ന് വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്.
ഇതെല്ലാം മറച്ചുവച്ചാണ് 2013ലെ കമ്പനി നിയമ ഭേദഗതിയുടെ മറപിടിച്ച് കിയാലിൽ സി.എ.ജി ആഡിറ്റ് നിഷേധിക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിലെ വെബ്സൈറ്റിലും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ സർക്കാർ കമ്പനിയായും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ സർക്കാരിതര കമ്പനിയായും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
സി.എ.ജി ആഡിറ്റിന് കിയാൽ തയ്യാറാണെന്ന് കാണിച്ച് 2018 ജനുവരി 6ന് അന്നത്തെ കിയാൽ മാനേജിംഗ് ഡയറക്ടർ കത്ത് നൽകിയിരുന്നു. ആ കത്തിൽ കമ്പനി നിയമത്തിലെ 134-ാം വകുപ്പ് പ്രകാരം 2016-17ൽ സി.എ.ജി നിയോഗിച്ച ആഡിറ്റർമാർ കിയാലിൽ ആഡിറ്റ് നടത്തിയിട്ടുണ്ടെന്നും ഇത് ജനുവരി ഒന്നിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് സി.എ.ജിക്ക് സമർപ്പിക്കാമെന്നും പറയുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കണ്ണൂർ വിമാനത്താവള കമ്പനി ഇ.പി. ജയരാജന്റെ തിരഞ്ഞെടുപ്പ് പരസ്യത്തിനും പിണറായി വിജയന്റെ നവകേരള യാത്ര, എൽ.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നിവയുടെ പരസ്യങ്ങൾക്കും പണം നൽകിയത് നിയമവിരുദ്ധമാണെന്നും ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സി.എ.ജി ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം അഴിമതികളും ധൂർത്തും കെടുകാര്യസ്ഥതയും അനധികൃത നിയമനങ്ങളും പുറത്തുവരുമെന്ന ഭീതി കൊണ്ടാണോ കിയാലിൽ സി.എ.ജി ആഡിറ്റ് നിഷേധിക്കുന്നതെന്ന സംശയം ജനങ്ങൾക്കുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കമ്പനിയായ കിയാലിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താൻ അവിടെ സി.എ.ജി ആഡിറ്റിംഗിന് മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.