തിരുവനന്തപുരം: അന്തർസംസ്ഥാന നദീജല തർക്കങ്ങൾ പരിഹരിക്കാൻ തമിഴ്നാടുമായുള്ള ചർച്ചയ്ക്ക് സംസ്ഥാനം തീരുമാനിച്ചെങ്കിലും ഫലപ്രാപ്തിയിൽ ആശങ്ക. ഇരുസംസ്ഥാനങ്ങൾക്കും വിട്ടുവീഴ്ച ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങളിലാണ് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിതല ചർച്ച.
മാസ്‌കറ്റ് ഹോട്ടലിൽ ഉച്ച കഴിഞ്ഞ് മൂന്നിനു നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി പനീർശെൽവം, തമിഴ്നാട്ടിലെ നാലു മന്ത്രിമാർ, സംസ്ഥാന മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.എം.മണി എന്നിവരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. പറമ്പിക്കുളം- ആളിയാർ കരാർ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ പുതുക്കൽ അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യൂ എന്ന നിലപാടായിരിക്കും കേരളം സ്വീകരിക്കുക.
1958 മുതൽ മുൻകാല പ്രാബല്യത്തോടെ 1970ൽ നിലവിൽ വന്ന പറമ്പിക്കുളം കരാർ 30 വർഷം കൂടുമ്പോൾ ഉഭയസമ്മതപ്രകാരം പുതുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, കരാർ ഇതുവരെ പുതുക്കിയിട്ടില്ല. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ കേരളത്തിന് മറ്റു വഴികളില്ല. സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ആളിയാർ പ്രശ്നത്തിൽ കടുത്ത നിലപാടെടുക്കാൻ മുഖ്യമന്ത്രിക്ക് പരിമിതികളുമുണ്ട്. നെയ്യാറിൽ നിന്ന് വെള്ളം നൽകാൻ നിയമസഭ കരാർ പാസാക്കിയെങ്കിലും തമിഴ്നാട് ഒപ്പിട്ടിട്ടില്ല. മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അത യോഗത്തിൽ ചർച്ചയാവുകയുമില്ല.
കേരളത്തിന്റെ ആവശ്യങ്ങൾ
പറമ്പിക്കുളം - ആളിയാർ കരാർ വ്യവസ്ഥകൾ ലംഘിക്കരുത്
കരാർ പുതുക്കാൻ തമിഴ്നാട് തയ്യാറാകണം
ദേശീയ ട്രൈബ്യൂണൽ അനുവദിച്ച 30 ടി.എം.സി കാവേരി ജലത്തിന് തടസം നിൽക്കരുത്
തമിഴ്നാടിന്റെ ആവശ്യങ്ങൾ
പാണ്ടിയാർ - പുന്നപ്പുഴയിൽ പുതിയ അണക്കെട്ട് വേണം
പമ്പ - അച്ചൻകോവിലാറിൽ നിന്നുള്ള വെള്ളം വഴിതിരിച്ച് കൂടുതൽ പ്രദേശങ്ങളിൽ ലഭ്യമാക്കണം
ആനമലയാറിൽ നിന്ന് കേരളം കൂടുതൽ വെള്ളം വിട്ടുനൽകണം