തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21 നടക്കുന്ന ഉതിരഞ്ഞെടുപ്പിന് 896 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 24 നാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ് സമയം.സെപ്റ്റംബർ 30 വരെ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിന് സൂക്ഷ്മ പരിശോധന. ഒക്ടോബർ മൂന്നു വരെ പത്രിക പിൻവലിക്കാം.
മഞ്ചേശ്വരം (198), എറണാകുളം(135), അരൂർ (183), കോന്നി (212), വട്ടിയൂർക്കാവ് (168) എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം. ഇത്തവണ ഏറ്റവും പുതിയതരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളായ എം ത്രീ യാണ് ഉപയോഗിക്കുന്നത്. മണ്ഡലങ്ങളിൽ ആവശ്യമുള്ളതിന്റെ ഇരട്ടിയോളം വോട്ടിംഗ് മെഷീനുകൾ -1810 എണ്ണം ലഭിച്ചിട്ടുണ്ട്.
മാതൃകാപെരുമാറ്റ
ചട്ടം നിലവിൽ
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. തിരുവനന്തപുരം തലസ്ഥാന ജില്ലയായതിനാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ആ മണ്ഡലത്തിൽ മാത്രമാണ് ബാധകമാവുക.നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്ക് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമല്ല. പെരുമാറ്റച്ചട്ടം ബാധകമായ ജില്ലകളിൽ എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി വഴി പുതിയ പദ്ധതികൾ ആരംഭിക്കാനോ പുതിയ ഫണ്ട് അനുവദിക്കാനോ പാടില്ല.
2019 ജനുവരിയിലെ വോട്ടർപട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. എന്നാൽ, നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തിയതിക്ക് പത്ത് ദിവസം മുമ്പ് വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ അപേക്ഷകൾ പരിഗണിച്ച് യോഗ്യമായവ സപ്ലിമെന്ററി പട്ടികയായി പുറത്തിറക്കും.
മണ്ഡലങ്ങളും
വോട്ടർമാരും
മഞ്ചേശ്വരം:
ആകെ വോട്ടർമാർ.- 2,14,099
വനിതകൾ. -1,06,529
പുരുഷന്മാർ- 1,07,570
എറണാകുളം
ആകെ വോട്ടർമാർ- 1,53,838
വനിതകൾ - 78,302
പുരുഷന്മാർ -75,533
ട്രാൻസ്ജെൻഡർ- 3
അരൂർ
ആകെ വോട്ടർമാർ- 1,90,144
വനിതകൾ -96,751
പുരുഷന്മാർ.- 93,393
കോന്നി
ആകെ വോട്ടർമാർ- 1,95,738
വനിതകൾ -1,03,223
പുരുഷന്മാർ -92,514
ട്രാൻസ്ജെൻഡർ- 1
വട്ടിയൂർക്കാവ്
ആകെ വോട്ടർമാർ - 1,95,602
വനിതകൾ -1,02,252
പുരുഷന്മാർ -93,348
ട്രാൻസ്ജെൻഡർ- 2