hashish-oil-case

വെള്ളറട: ലഹരിക്കെതിരെ ശക്തമായ പ്രചാരണങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ നടക്കുമ്പോഴും മലയോരത്ത് ഇവ സുലഭം. മലയോരമേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമായിരിക്കുകയാണ്. അതിർത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണി പേടിച്ച് വിവരങ്ങൾ പുറത്തുപറയാൻപോലും കഴിയാത്ത അവസ്ഥയാണ്. കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ പേടിച്ച് റോഡിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഗ്രാമങ്ങളിൽ. യുവാക്കളെ ആകർഷിക്കാൻ യുവതികളായ സ്ത്രീകളെയും വിൽപ്പന സംഘം വാഹനങ്ങളും നൽകി രംഗത്തിറക്കിയിട്ടുണ്ട്. മലയോരഗ്രാമങ്ങളിൽ നിന്നു എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവടസംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യാപ്രവണതയും കൂടിയതായി പറയപ്പെടുന്നു. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതിനു പുറമേ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതിൽ നടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുപോലും നിരോധിത പുകയില ഉത്പന്നങ്ങൾ കൂടിയ വിലയ്ക്ക് നൽകി ലാഭം കൊയ്യുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകുകയാണ്.