തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ അൽകേഷ്‌കുമാർ ശർമ്മയെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്‌മാർട്ട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, വ്യവസായ (കൊച്ചി-ബംഗളുരു ഇൻഡസ്ട്രീയൽ കോറിഡോർ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നീ ചുമതലകളും അൽകേഷ്‌കുമാർ വഹിക്കും. കൊച്ചി മെട്രോ എം.ഡിയായ എ.പി.എം. മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയാക്കി. നികുതി (എക്‌സൈസ്) വകുപ്പ് സെക്രട്ടറി, ചേരമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കും.
ലീഗൽ മെട്രോളജി കൺട്രോളർ ഡോ. പി. സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കും. അവധി കഴിഞ്ഞെത്തിയ നവജോത് ഖോസയെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറാക്കും. അവധി കഴിഞ്ഞെത്തിയ ജോഷി മൃൺമയി ശശാങ്കിനെ ജലനിധി എക്‌സിക്യൂട്ടിവ് ഡയറക്ടറാക്കും. ഭൂജല വകുപ്പ് ഡയറക്ടറുടെയും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെയും നാഷണൽ ഹൈഡ്രോളജി, ഡ്രിപ്പ് പ്രോജക്ടുകളുടെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം വഹിക്കും. കെ.ടി. വർഗീസ് പണിക്കരാണ് പുതിയ ലീഗൽ മെട്രോളജി കൺട്രോളർ.
തിരുവനന്തപുരം സബ് കളക്ടർ കെ. ഇമ്പശേഖറിനെ കേരള ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് വകുപ്പ് ജോയിന്റ് കമ്മിഷണറാക്കും. ദേവികുളം സബ് കളക്ടർ വി.ആർ. രേണുരാജ്, ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്ജ് എന്നിവരെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിമാരാക്കും. ആലപ്പുഴ സബ് കളക്ടർ വി.ആർ.കെ. തേജാ മൈലവാരപ്പൂവാണ് വിനോദ സഞ്ചാര വകുപ്പിലെ പുതിയ അഡിഷണൽ ഡയറക്ടർ. കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും. കോഴിക്കോട് സബ് കളക്ടർ വി. വിഘ്‌നേശ്വരിയെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാക്കും.