church2

കൊച്ചി: പിറവം സെന്റ് മേരീസ് പള്ളി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റെടുത്തു. നാളെ രാവിലെയ്ക്കകം ഒഴിപ്പിക്കല്‍ പൂർണമായി നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുകയായിരുന്നു കളക്ടർ. ഒഴിപ്പിക്കൽ പൂർത്തിയാക്കി പിറവം പള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒഴിപ്പിക്കൽ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് റിപ്പോർട്ട് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പിറവം പള്ളിയുടെ താക്കോൽ നാളെ ഹൈക്കോടതിക്ക് സമർപ്പിക്കും.

പളളി പരിസരത്തുനിന്നും അറസ്റ്റ് വരിച്ച് പ്രതിഷേധം വൈദികർ അവസാനിപ്പിച്ചിരുന്നു. ഇതിന് തയാറാകാത്തവരെ പൊലീസ് ബലം പ്രയോഗിച്ച് വാഹനങ്ങളിലേക്ക് കയറ്റി. ഒരു പ്രശ്നത്തിലേക്ക് തങ്ങൾ ഇല്ലായെന്നും തർക്കവുമായി ബന്ധപ്പെട്ട് സമയവായത്തിലൂടെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും പൊലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് തങ്ങൾ അറസ്റ്റ് വരിക്കുന്നതെന്നും മെത്രാപ്പൊലീത്തമാർ അറിയിച്ചു. എന്നാൽ വൈദിക വിദ്യാർത്ഥികളും മറ്റ് വൈദികരും ഇവിടെ നിന്നും ഒഴിഞ്ഞ് പോകാൻ തയാറാകാത്തതിനെ തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കുകയായിരുന്നു.വൈദികർ പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് എറണാകുളം കളക്ടർ എസ്. സുഹാസ് ഐ.എ.എസ് സ്ഥലത്തെത്തി ഇവരോട് അറസ്റ്റ് വരിച്ച് വാഹനത്തിൽ കയറാൻ അഭ്യർത്ഥിച്ചു.

തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊലീസും ഫയർഫോഴ്സും ചേർന്ന് പൊളിച്ചിരുന്നു. പിറവം പള്ളിയിലും പരിസരത്തുമായി യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂർണമായും ഒഴിപ്പിച്ച ശേഷം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നാണിതുണ്ടായത്.

പള്ളിയുടെ പരിസരത്ത് തമ്പടിച്ചിരിയ്ക്കുന്നവരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇവരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി പറഞ്ഞിരുക്കുന്നത്. വൈദികരടക്കം 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് രണ്ട് മാസം നീണ്ട നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.