earth

തിരുവനന്തപുരം: വസ്‌തു സംബന്ധമായ എല്ലാവിവരവും ഉടമകൾക്കിനി ഓൺലൈനിൽ പരിശോധിക്കാൻ അവസരം. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്താനുമാകും. അധികം വൈകാതെ ഈ സംവിധാനം സജ്ജമാവും. സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കമ്പ്യൂട്ടർവത്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണിത്.

റീസർവേ പൂർത്തിയായതുൾപ്പെടെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങൾ ഘട്ടംഘട്ടമായി ഡിജി​റ്റൈസ് ചെയ്യും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങൾ ഡിജി​റ്റൈസ് ചെയ്യും. റീസർവേ പൂർത്തിയായ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജി​റ്റൈസ് ചെയ്‌ത് ഓൺലൈൻ സേവനങ്ങളായ ഇ-പോക്കുവരവിലൂടെയും ഇ-പെയ്‌മെന്റിലൂടെയും ഭൂനികുതി ശേഖരിക്കുന്നതാണ് ആദ്യഘട്ടം. തണ്ടപ്പേർ വിവരങ്ങളും ഡിജി​റ്റൈസ് ചെയ്‌ത് ഭൂരേഖയുമായി യോജിപ്പിക്കും. ആകെയുള്ള 1664 വില്ലേജുകളിൽ 1649ലും അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജി​റ്റൈസ് ചെയ്‌തു. ശേഷിക്കുന്ന 15 വില്ലേജുകളിലെ ഡിജി​റ്റൈസേഷൻ പുരോഗമിക്കുകയാണ്.

റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ ഭൂമി സംബന്ധമായി നൽകുന്ന സേവനങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചുള്ള സംയോജിത ഓൺലൈൻ പോക്കുവരവ് സംവിധാനം 1549 വില്ലേജുകളിലുണ്ട്. പദ്ധതിയിലൂടെ ഇതിനകം 74 ലക്ഷം പോക്കുവരവുകൾ പൂർത്തിയാക്കി. ഈ സംവിധാനമുള്ള വില്ലേജുകളിൽ ഓൺലൈനിലൂടെ നികുതിയും ഒടുക്കാം.

കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ഇ - പോസ് മെഷീനുകൾ സ്ഥാപിക്കും. ജി.പി.എസ് മാപ്പിംഗിലൂടെ ജി.ഐ.എസ് അധിഷ്ഠിതമായ സംയോജിത ലാൻഡ് ഇൻഫർമേഷൻ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ മണക്കാട് വില്ലേജിൽ ജി.ഐ.എസ് മാപ്പിംഗും ഡിജി​റ്റൈസേഷൻ പ്രവർത്തനങ്ങളും സോഫ്ട്‌വെയർ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
നവീനമാർഗങ്ങളിലൂടെ ഡിജി​റ്റൽ റീസർവേ, ഭൂരേഖ കമ്പ്യൂട്ടർവത്കരണം ഉൾപ്പെടെയുള്ള ജോലികൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്റി ചെയർമാനും റവന്യൂ, രജിസ്ട്രേഷൻ മന്ത്റിമാർ വൈസ് ചെയർമാൻമാരുമായി ഭൂരേഖ നവീകരണമിഷനും രൂപീകരിച്ചു.