mullappally

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകും പാലാ ഉപതിരഞ്ഞെടുപ്പിലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നത് പാലായിലും വരാൻ പോകുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലും തോൽക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
സംസ്ഥാന സർക്കാരിന് 20 മാസമേ കാലാവധിയുള്ളു എന്നതാണ് കോടിയേരി നിരത്തുന്ന ന്യായീകരണം. ജനപിന്തുണ ഉണ്ടാകുമെന്ന് പറയാനുള്ള ആത്മവിശ്വാസം ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. പാലാ ഉൾപ്പടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്വല വിജയം നേടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം.
സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ദയനീയമായി തോറ്റ എൽ.ഡി.എഫ് ജനങ്ങളിൽ നിന്നും വളരെയധികം അകന്നുപോയി. കേരളം കണ്ട ഏറ്റവും മോശപ്പെട്ട സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. അധികാരമേറ്റ അന്ന് മുതൽ ഇന്നുവരെ പിണറായി സർക്കാൻ വലിയ ദുരന്തമാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നു. പ്രളയബാധിതർ ദുരിതാശ്വാസ സഹായം കിട്ടാതെ വലയുന്നു. ഭരണം നടത്തുന്നതിനേക്കാൾ മുഖ്യന്ത്രിക്കും മന്ത്രിമാർക്കും താല്പര്യം ആഡംബരത്തിലും ധൂർത്തിലുമാണ്. യു.ഡി.എഫ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾക്ക് ശരിയായ വിശദീകരണം നൽകാൻ പോലും സർക്കാരിനാവുന്നില്ല. സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെതിരായ ജനവിധി കൂടിയായിരിക്കും ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.