ration-card

തിരുവനന്തപുരം: റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാത്തവർക്ക് ഇനി അവസരം സെപ്തംബർ മുപ്പത് വരെമാത്രം. കേരളത്തിൽ ഭൂരിപക്ഷം കാർഡ് ഉടമകളും അംഗങ്ങളും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്. ലിങ്ക് ചെയ്യാത്തവർക്ക് റേഷൻ കിട്ടില്ലെങ്കിലും കാർഡിലെ അവരുടെ പേര് തത്കാലം നീക്കം ചെയ്യില്ല. 2016ൽ കേന്ദ്രസർക്കാർ ഭക്ഷ്യ ഭദ്രതാ നിയമം ബാധകമാക്കിയപ്പോൾ മുതൽ ആധാർ ലിങ്ക് നിബന്ധനയുണ്ട്. ഭക്ഷ്യധാന്യങ്ങൾ യഥാർത്ഥ അവകാശിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് സർക്കാർ നടപടി. അടുത്ത വർഷം ജൂൺ 30ന് മുമ്പായി ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി നടപ്പാക്കണമെന്ന കേന്ദ്ര നിർദേശമുണ്ട്.

ഒന്നിൽ കൂടുതൽ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുളളവർ ആധാറുമായി ലിങ്ക് ചെയ്യാൻ വിമുഖത കാണിക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. നിലവിൽ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുളള ഇ-പോസ് മെഷീനുകൾ, താലൂക്ക് സപ്ളെെ ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയാണ് ആധാർ റേഷൻ കാർഡുകളുമായി ബന്ധിപ്പിക്കുന്നത്. സമയപരിധി കഴിയാറായതിനാൽ പല പ്രദേശങ്ങളിലും സപ്ളെെ ഓഫീസുകൾ പൊതുസ്ഥലങ്ങളിൽ അദാലത്തുകളും സംഘടിപ്പിക്കുന്നുണ്ട്. അദാലത്തുകൾ ഇന്നത്തോടെ പൂർത്തിയാകും.

റേഷൻകാർഡുണ്ടായിട്ടും പ്രവാസികളായതിനാൽ അത് ഉപയോഗിക്കാൻ കഴിയാത്തവർ കേരളത്തിന് പുറത്ത് ധാരാളമുണ്ട്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അവരുടെ റേഷൻ താത്കാലികമായി നിറുത്തിവയ്ക്കാനുളള നടപടികൾ സ്വീകരിക്കും. നാട്ടിലേക്ക് തിരികെയെത്തുമ്പോൾ ആധാറുമായി ലിങ്ക് ചെയ്ത് റേഷൻ പുന:സ്ഥാപിക്കാം. അതേസമയം, മുപ്പതാം തീയതിയ്ക്കുശേഷം വികലാംഗരായവർ, കിടപ്പ് രോഗികൾ തുടങ്ങിയവരുടെ ലിസ്റ്റെടുത്ത് അവരുടെ വീട്ടിലേക്ക് പോയി ആധാറുമായി റേഷൻ ലിങ്ക് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത് പൊതു വിതരണ വകുപ്പിന്റെ ആലോചനയിലുണ്ട്.

ഇങ്ങനെ ലിങ്ക് ചെയ്യാം

 ഇ-പോസ് മെഷീൻ വഴി ലിങ്ക് ചെയ്യാം.

 ആധാർ നമ്പരും ഫോൺനമ്പരും ചേർക്കാൻ താലൂക്ക് സപ്ളെെ ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളിൽ ആധാർ, റേഷൻ കാ‌ർഡുകൾ ഹാജരാക്കുക.

 സിവിൽ സപ്ളെെസ് വെബ്സെെറ്റ് വഴി ഒാൺലെെനായി ലിങ്ക് ചെയ്യാം. കാർഡിലെ ഒരു അംഗമെങ്കിലും ആധാർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാവൂ.