വിതുര: പൊൻമുടി-നെടുമങ്ങാട്-തിരുവനന്തപുരം സംസ്ഥാനപാതയിൽ തോട്ടുമുക്ക് പേരയത്തുപാറയിൽ നിന്നും മണലയം വഴി ആനപ്പെട്ടിയിലേക്കുള്ള റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകളായി. അഞ്ച് വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിന്റെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്.
ഗട്ടർ നിറഞ്ഞ മണലയം റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. റോഡ് തകർന്നതോടെ നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കാൽനടയാത്രപോലും അസാദ്ധ്യമായെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാപഞ്ചായത്തിന് നിവേദനം നൽകിയതോടെ ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് അഞ്ച് വർഷം മുൻപ് ടാറിംഗ് നടത്തിയത്. ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക്സ്കൂൾ, ആനപ്പെട്ടി ലെന, ചായം ഒാൾസെയിന്റ്സ് പബ്ലിക് സ്കൂൾ, വിതുര ഗവ. ഹൈസ്കൂൾ, യു.പി.എസ് തൊളിക്കോട് ഹൈസ്കൂൾ എന്നിവിടങ്ങിലേക്കായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇൗ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അനവധി തവണ നാട്ടുകാർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് പരാതിനൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് മണലയം, ആനപ്പെട്ടി നിവാസികൾ പറയുന്നു.
അപകട പരമ്പര തന്നെ ഇൗ റോഡിൽ അരങ്ങേറിയിട്ടുണ്ട്. അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയ കക്ഷികൾ വിജയിപ്പിച്ചാൽ റോഡ് ശരിയാക്കിത്തരാം എന്ന് വാഗ്ദാനം നടത്താറുണ്ടെങ്കിലും കാര്യം സാധിച്ചാൽ തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. മണലയം, ആനപ്പെട്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാനുമാണ് നാട്ടുകാരുടെ തീരുമാനം.