kala-kumar

തിരുവനന്തപുരം: നഗരത്തിൽ 2005 മുതൽ നിരവധി മോഷണങ്ങൾ നടത്തിവന്ന വിരുതനെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കവടിയാർ ജവഹർ നഗർ റ്റി.സി 9/814 (1), ചരുവിളാകത്ത് വീട്ടിൽ കലകുമാറിനെയാണ് (55) ഇന്നലെ പുലർച്ചെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
കവടിയാർ ജവഹർ നഗർ മേഖലയിൽ വർഷങ്ങളായി മോഷണം നടത്തിയിരുന്ന ഇയാളെ നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റോടെ 2005 മുതൽ നടന്ന നിരവധി മോഷണ കേസുകൾക്കാണ് തെളിവുണ്ടായത്.


2005 ഒക്ടോബർ മാസം ജവഹർ നഗർ 'സി' സ്ട്രീറ്റ്, ഹൗസ് നമ്പർ 9 വീടിന്റെ അടുക്കളവാതിൽ വെളുപ്പിന് ഒരു മണിക്ക് കുത്തിപ്പൊളിച്ച് അകത്തുകയറി സ്വർണ വള, 6000 രൂപയുടെ മൊബൈൽ ഫോൺ, 3000 രൂപ എന്നിവ കവർന്ന കേസിലും, ​ജവഹർ നഗർ 'ഇ ' സ്ട്രീറ്റ് രമ വിഹാർ വീടിന്റെ രാം നിലയിലെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കയറി ഒന്നര പവന്റെ ചെയിൻ, ഒരു പവന്റെ മൂന്ന് വളകൾ, അരപ്പവൻ മോതിരം, അര പവൻ ബ്രേസ്‌ലെറ്റ്, ഒരു പവന്റെ ഒരു ജോഡി കമ്മൽ എന്നിവ മോഷ്ടിച്ച കേസിലും ജവഹർ നഗർ സി 3 ഹരിശ്രീ വീട്ടിലെ ജനൽ കമ്പി മുറിച്ച് അകത്ത് കയറി വാതിലുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതുൾപ്പെടെ നിരവധി മോഷണങ്ങൾ നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.


ജവഹർ നഗറിൽ താമസിക്കുന്ന ഇയാൾ പകൽ കറങ്ങി നടന്ന് ആളില്ലാത്ത വീട് കണ്ടെത്തി, രാത്രിയിലാണ് മോഷണം നടത്തുന്നത്. മതിൽ ചാടി കടന്ന് വീടുകളിലെ വാതിലുകൾ കുത്തിപ്പൊളിച്ചും, ഹാക്ക്‌സൊ ബ്ലേഡ് ഉപയോഗിച്ച് ജനൽക്കമ്പി അറുത്തുമുറിച്ചുമാണ് അകത്ത് കയറുന്നത്. ഇടവിട്ട കാലയളവിൽ മോഷണം നടത്തിവന്ന ഇയാൾ പൊലീസ് പിടികൂടുമെന്ന് മനസിലാക്കി ഒളിവിൽ കഴിയുകയായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഡോ പൊലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായി മ്യൂസിയം പൊലീസ് അറിയിച്ചു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത്തിന്റെ നിർദ്ദേശപ്രകാരം അഡിഷണൽ സിറ്റി പൊലീസ് കമ്മിഷണർ ഹർഷിത അട്ടല്ലൂരി, ഡി.സി.പിമാരായ ആർ.ആദിത്യ, മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ അസി. കമ്മിഷണർ ജെ.കെ.ദിനിൽ, മ്യൂസിയം എസ്.ഐ ഹരിലാൽ.പി, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.