cbi

തിരുവനന്തപുരം:രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമെന്ന രൂക്ഷ വിർമശനത്തോടെ, കുറ്റപത്രം റദ്ദാക്കി പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ട‌ത് ക്രൈംബ്രാഞ്ചിന് കനത്ത തിരിച്ചടിയായി.

രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ വിലയിരുത്തിയ ഇരട്ടക്കൊലക്കേസ് പിന്നീടെങ്ങനെയാണ് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമായി മാറിയതെന്ന് കേസ്ഡയറി പരിശോധിക്കവേ ഹൈക്കോടതി സംശയമുന്നയിച്ചിരുന്നതാണ്. പ്രതികൾ പറഞ്ഞ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് വിശ്വസിച്ചതെന്നും വ്യക്തിവൈരാഗ്യം നിലനിൽക്കുന്നതല്ലെന്നുമാണ് കോടതിയുടെ വിമർശനം . ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചകൾ കണ്ടെത്തി പഴുതടച്ച അന്വേഷണം നടത്തുമെന്ന് സി.ബി.ഐ വ്യക്തമാക്കി.

തലശേരി റസ്റ്റ്‌ഹൗസ് ക്യാമ്പ് ഓഫീസാക്കി, മലബാറിലെ രാഷ്ട്രീയബന്ധമുള്ള ഏഴ് കൊലക്കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. സി.പി.എം നേതാക്കളെ പ്രതിരോധത്തിലാക്കുന്നതാണ് മിക്ക കേസുകളും. രണ്ടുകേസുകളിൽ പി.ജയരാജനെ സി.ബി.ഐ വലയിലാക്കിയിട്ടുണ്ട്. മനോജ് വധക്കേസിൽ 9സി.പി.എം പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശേരിയിലെ എൻ.ഡി.എഫ് നേതാവ് ഫസൽ വധക്കേസിൽ സി.പി.എം ജില്ലാനേതാക്കളായ കാരായിരാജനെയും കാരായിചന്ദ്രശേഖരനെയും സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കതിരൂർമനോജ് വധക്കേസിൽ പി.ജയരാജനടക്കമുള്ള നേതാക്കൾക്കെതിരേ സി.ബി.ഐ കുറ്റപത്രം നൽകിയിട്ടുണ്ട്. ‌എട്ട് രാഷ്ട്രീയകൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയരുന്നുണ്ട്. ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷാപ്രമുഖ് കതിരൂർ മനോജ്, ബി.എം.എസ് നേതാവ് പയ്യോളി മനോജ്, തലശേരിയിലെ എൻ.ഡി.എഫ് നേതാവ് ഫസൽ, തലശേരിയിലെ സവിതാ ജ്വല്ലറിയുടമ ദിനേശൻ, പയ്യന്നൂരിലെ ഹക്കിം കൊലക്കേസുകളും സി.ബി.ഐ അന്വേഷണത്തിലാണ്.

പൊലീസ് അന്വേഷിച്ച് വിചാരണ ഘട്ടത്തിലെത്തി നിൽക്കെയാണ്, ഹൈക്കോടതി അരിയിൽഷുക്കൂർ വധക്കേസ് സി.ബി.ഐയ്ക്ക് വിട്ടത്. ഈ കേസിൽ പി.ജയരാജനെതിരെ കുറ്റപത്രം നൽകിയിരുന്നു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള കെട്ടുകഥയാണ് കുറ്റപത്രമെന്നാണ് സി.പി.എം വിമർശിച്ചത്. യൂത്ത്കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ അരുംകൊല നടന്ന് 25-ാംദിനത്തിലാണ് കേസ് സി.ബി.ഐയുടെ കൈയിലെത്തിയത്. 19കൊലക്കേസ് പ്രതികളെ പരോളിൽ പുറത്തിറക്കിയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമടക്കം സി.ബി.ഐ അന്വേഷിക്കുകയാണ്. ഇരട്ടക്കൊലക്കേസിൽ ജില്ലാനേതാവായ വി.പി.പി.മുസ്തഫയുടെ കൊലവിളി പ്രസംഗത്തെക്കുറിച്ചടക്കം അന്വേഷിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി.

ക്രൈംബ്രാഞ്ചിന്റെ

5പിഴവുകൾ

പ്രതികൾക്ക് രക്ഷപെടാൻ ഏറെ പഴുതുകളുള്ള കുറ്റപത്രം. എഫ്.ഐ.ആറിൽ രാഷ്ട്രീയകൊലപാതകമായിരുന്നത് കുറ്റപത്രത്തിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ നടന്ന കൊലപാതകമെന്നാക്കി.

ഒന്നാംപ്രതി പീതാംബരനെ കൊല്ലപ്പെട്ടവരിലൊരാൾ ആക്രമിച്ചതിലുള്ള വൈരാഗ്യമെന്നാണ് ക്രൈംബ്രാഞ്ച് വാദം. ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെ-ഒരാളോടാണ് വൈരാഗ്യമെങ്കിൽ രണ്ടുപേരെയും കൊന്നതെന്തിനാണ്? മറ്റേയാളെ ആട്ടിപ്പായിക്കുകയല്ലേ പതിവ് ?

കൊലപാതകത്തിന് തൊട്ടുമുൻപ് ശരത്തിന്റെ പിതാവിനെ തടഞ്ഞുവച്ചതിനെക്കുറിച്ചും നേതാവിന്റെ പ്രസംഗത്തെക്കുറിച്ചും കാര്യമായ അന്വേഷണമുണ്ടായില്ല.

കിണറ്റിൽ നിന്ന് ആദ്യംകണ്ടെത്തിയ ആയുധങ്ങൾ വ്യാജമായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ആയുധങ്ങളിൽ രക്തക്കറ എങ്ങനെയുണ്ടെന്നും കൊണ്ടിട്ടതാരാണെന്നും ദുരൂഹം.

പ്രതികളുടെ മൊഴി അനുസരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതെന്നും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ് മൊഴികളെന്നും ആക്ഷേപം.