തിരുവനന്തപുരം: രണ്ടു വർഷത്തോളമായി സസ്‌പെൻഷനിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ഡോ.ജേക്കബ് തോമസിനെ പൊതുമേഖലാ സ്ഥാപനത്തിലെ അപ്രധാന തസ്തികയിൽ നിയമിച്ചു. വ്യവസായ വകുപ്പിന് കീഴിലുള്ള ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായാണ് നിയമനം. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്റി പിണറായി വിജയൻ തിങ്കളാഴ്ച ഒപ്പുവച്ചു.
ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് രണ്ടു മാസം മുൻപ് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. പൊലീസിലെ കേഡർ തസ്തികയിൽ നിയമിക്കണമെന്ന് ജേക്കബ് തോമസ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും സർക്കാർ പരിഗണിച്ചില്ല.
സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് മേധാവി എന്നിവരുടേതാണ് നിലവിലെ കേഡർ തസ്തികകൾ. വിജിലൻസ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. എ.ഡി.ജി.പി അനിൽകാന്തിനാണ് ചുമതല. മുതിർന്ന ഡി.ജി.പിയായ തനിക്ക് യോജിച്ച നിയമനം ലഭിച്ചില്ലെങ്കിൽ, അത് സ്വീകരിക്കാതെ നേരത്തേ നൽകിയ സ്വയംവിരമിക്കൽ അപേക്ഷയുമായി മുന്നോട്ടുപോവുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. 2020 മേയ് വരെ അദ്ദേഹത്തിന് സർവീസുണ്ട്. 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്.
ജേക്കബ് തോമസിന് നിയമനം നൽകണമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയിരുന്നു. അനുയോജ്യ തസ്തിക കണ്ടെത്താൻ ബിശ്വാസ് മേത്തയെത്തന്നെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. നിലവിലുള്ള വിജിലൻസ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരിൽ സുപ്രധാന തസ്തികയിൽ ജേക്കബ് തോമസിനെ നിയമിക്കാൻ കഴിയില്ലെന്നാണ് സർക്കാർ വാദം.
മൺവെട്ടിയുണ്ടാക്കുന്ന സ്ഥാപനം
അലോയ് സ്റ്റീലുപയോഗിച്ച് മൺവെട്ടി, പിക്കാസ്, മൺകോരി, കോടാലി തുടങ്ങിയ കൃഷി ഉപകരണങ്ങളും സ്റ്റീൽ മേശ, അലമാര, വേസ്റ്റ്ബിൻ, സ്റ്റീൽ കട്ടിലുകൾ എന്നിവയും നിർമ്മിക്കുന്ന സ്ഥാപനമാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്. സ്ഥാപനത്തിന് 24 ഏക്കർ ഭൂമിയുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥൻ മേധാവിയാവുന്നത് ആദ്യം. ഇവിടെ ജേക്കബ് തോമസ് ചുമതലയേൽക്കാനിടയില്ല.