a

 പ്രതിക്ക് മഹാരാഷ്ട്രയിൽ സൂപ്പർ മാർക്കറ്റും ഹോട്ടലും

 കവർച്ചയ്ക്കു ശേഷം മടങ്ങുന്നത് വിമാനത്തിൽ

മാവേലിക്കര: സ്‌കൂട്ടറിൽ സഞ്ചരിച്ചും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും വൃദ്ധ സ്ത്രീകളിൽ നിന്ന് സ്വർണം കവരുന്ന വ്യവസായി പിടിയിലായി. മാവേലിക്കര എണ്ണയ്ക്കാട് കുറ്റിയിൽ വീട്ടിൽ രവികുമാർ നായർ (49) ആണ് അറസ്റ്രിലായത്. സെപ്തംബർ ഒന്നിന് രാവിലെ 8.45ന് വഴുവാടി വായനശാലയ്ക്ക് സമീപം സ്‌കൂട്ടറിലെത്തി, സരള എന്ന സ്ത്രീയുടെ രണ്ടരപവന്റെ മാല പൊട്ടിച്ചെടുത്തകേസുമായി ബന്ധപ്പെട്ട് മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് രവികുമാറിനെ അയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

സമ്പന്ന കുടുംബത്തിൽപ്പെട്ട രവികുമാർ ഭാര്യയും മകളുമായി മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്ഥിരതാമസം. പൂനെയിൽ കേരള സ്​റ്റോർ എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റും കേരള മെസ് എന്ന പേരിൽ ഹോട്ടലും നടത്തുന്ന ഇയാൾ ആർ.കെ. നായർ എന്നാണ് അവിടെ അറിയപ്പെടുന്നത്. നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കളുടെ പ്രിയപ്പെട്ട രവിയണ്ണനായി മാറും. കഴുത്തിൽ ഒന്നിലധികം സ്വർണനിറമുള്ള മാലകളും വിരലുകൾ നിറയെ മോതിരവും ധരിച്ച് മാത്രമേ ഇയാളെ നാട്ടുകാർ കണ്ടിട്ടുള്ളു. ബിസിനസിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ പണമുണ്ടാക്കാനായി ഇയാൾ സ്വീകരിച്ച മാർഗമായിരുന്നു മാലമോഷണം. പൂനയിൽ നിന്നു വാങ്ങിക്കൊണ്ടുവരുന്ന മുക്കുപണ്ടം മാലകളുമായി ക്ഷേത്ര പരിസരങ്ങളിൽ കറങ്ങിനടന്ന് ഒ​റ്റയ്ക്ക് വരുന്ന വൃദ്ധ സ്ത്രീകളെ, അമേരിക്കയിൽ ജോലിയുള്ള ആളാണെന്ന വ്യാജേന പരിചയപ്പെടും. തന്റെ മകൾക്ക് ജോലിയുടെ കാര്യത്തിനായി ക്ഷേത്രത്തിൽ സ്വർണമാല നേർച്ച നേർന്നിട്ടുണ്ടെന്നും കൈയിലുള്ള മാല 10 പവന്റേതാണെന്നും അത് ക്ഷേത്രത്തിൽ കൊടുക്കുന്നതിന് പകരം ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് മുക്കുപണ്ടം മാല ഇവർക്ക് നൽകി പകരം അവരുടെ ചെറിയ സ്വർണമാല വാങ്ങിയെടുക്കുന്നതാണ് പതിവ്.

തട്ടിപ്പിന് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ആക്ടീവ സ്‌കൂട്ടറാണ് ഇയാൾ ഉപയോഗിക്കുന്നത്. നാട്ടിലേക്കുള്ള ഒരു വരവിൽ ഒന്നോ രണ്ടോ തട്ടിപ്പു നടത്തിയ ശേഷം സ്വർണം വി​റ്റു കാശാക്കി വിമാനത്തിൽ പൂനെയിലേക്ക് കടക്കുകയാണ് പതിവ്. വഴുവാടിയിലെ കവർച്ചയ്ക്കു ശേഷം പൂനയിലേക്ക് കടന്ന ഇയാൾ കുറച്ചു ദിവസം മുമ്പാണ് തിരികെയെത്തിയത്. അറസ്​റ്റ് ചെയ്യുന്ന സമയം കഴുത്തിൽ 2 മുക്കുപണ്ടം മാലകളുണ്ടായിരുന്നു. ഇവ തട്ടിപ്പിനായി കൊണ്ടുവന്നതാണെന്ന് രവികുമാർ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രവികമാറിനെ റിമാൻഡ് ചെയ്തു. രവികുമാർ നായർ പിടിയിലായെതറിഞ്ഞ് ഇന്നലെ മാത്രം വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയത് പത്ത് പേരാണ്.

 പിടിയിലായ വഴി

വഴുവാടിയിലെ കവർച്ച നടന്ന സ്ഥലത്തു നിന്ന് ലഭിച്ച സി.സി.ടി വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. പന്തളത്തെ തുണിക്കടയിൽ നിന്നു വസ്ത്രങ്ങൾ വാങ്ങിയ ഇയാളുടെ ഹെൽമ​റ്റില്ലാത്ത ദൃശ്യം ലഭിച്ചത് വഴിത്തിരിവായി.