ആലപ്പുഴ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല 1946 ഒക്‌ടോബറിൽ നടന്ന പുന്നപ്ര-വയലാർ സംഭവങ്ങളെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.പയുമായ അഡ്വ. ഡി.സുഗതൻ പ്രസ്താവനയിൽ പറഞ്ഞു.

സ്വാതന്ത്ര്യസമരം അവസാനിക്കുകയും നെഹ്രുവിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ഇടക്കാല കോൺഗ്രസ് സർക്കാർ 1946 സെപ്തംബർ 2ന് നിലവിൽ വരികയും ചെയ്ത ശേഷം 52 ദിവസം കഴിഞ്ഞാണ് പുന്നപ്ര വയലാർ സംഭവങ്ങൾ. അക്കാലത്ത് തിരുവിതാംകൂറിലാകെ ഉത്തരവാദ ഭരണത്തിനും പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തിയിരുന്നു. ദിവാൻ സർ സി.പി.രാമസ്വാമി അയ്യർ സ്റ്റേറ്റ് കോൺഗ്രസിനെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിട്ടു. ഈ സമരത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് യാതൊരു പങ്കും ഇല്ലായിരുന്നു. പുന്നപ്ര വയലാർ സർ സി.പിയുടെ അമേരിക്കൻ മോഡലിനെതിരെയായിരുന്നുവെന്നും സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരായിരുന്നുവെന്നും പ്രചരിപ്പിക്കുന്നത് ശരിയല്ല. ഈ സമരങ്ങൾ ചെയ്തത് സ്റ്റേറ്റ് കോൺഗ്രസായിരുന്നു. പുന്നപ്ര വയലാർ സമരകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഒളിവിലായിരുന്നുവെന്നും ഡി. സുഗതൻ പറഞ്ഞു.