കായംകുളം : ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിനെത്തുടർന്ന് ദേശീയപാതയിൽ ലോറി ഡ്രൈവർക്ക് നേരെ കാർയാത്രക്കാരനായ യുവാവ് തോക്ക് ചൂണ്ടി. ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും തോക്ക് ചൂണ്ടിയ യുവാവിനെ എട്ട് ബൈക്കുകളിലായെത്തിയ സംഘം സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോയി. യുവാവിനും സംഘത്തിനുമായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഇന്നലെ രാത്രി പതിനൊന്നോടെ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് തെക്കുവശത്തായിരുന്നു സംഭവം. ഡിവൈഡറുകൾ അവസാനിക്കുന്ന ഭാഗത്ത് രണ്ട് സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ, നാലംഗ യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാർ തട്ടി. തുടർന്ന് ഇരുകാറുകളും റോഡിൽ നിറുത്തിയിട്ടു. ഇതു മൂലം ഗതാഗതതടസവും ഉണ്ടായി.
ഇതിനിടെ കാറുകൾക്കു പിന്നിൽ വന്ന ലോറിയുടെ ഡ്രൈവർ ഹോൺ മുഴക്കി.ഇതിൽ പ്രകോപിതനായാണ് കാറിൽ നിന്ന് മുടി നീട്ടിവളർത്തിയ ഒരു യുവാവ് പുറത്തിറങ്ങി തോക്കു ചൂണ്ടിയത്. ഓടിക്കൂടിയ നാട്ടുകാരുടെ നേർക്കും തോക്കു ചൂണ്ടിയതോടെ പരിഭ്രാന്തരായ ജനം റോഡിന്റെ വശങ്ങളിലേക്ക് ഓടിമാറി. മിനിട്ടുകളോളം തോക്കുമായി ദേശീയപാതയ്ക്ക് നടുവിൽ നിലയുറപ്പിച്ച യുവാവിനെ ബൈക്കിലെത്തിയ സംഘം രക്ഷപ്പെടുത്തിക്കൊണ്ടുപോയി. ഇയാളോടൊപ്പം കാറിലുണ്ടായിരുന്നവരും സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടിവി ക്യാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ വച്ച് അന്വേഷണം നടത്തിയെങ്കിലും ഈ വാഹന നമ്പർ വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വെള്ള ഐ ട്വന്റി കാറിനെയും പ്രതികളെയും കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ടാംകുറ്റി ഭാഗത്ത് താസിച്ചിരുന്നവരാണ് യുവാക്കവ. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇവർ.