ആലപ്പുഴ: ഇന്നലെ അരൂർ മണ്ഡലത്തിലെ അവസാന ബൂത്തിലെ വോട്ട് എണ്ണിക്കഴിയും വരെ ഷാനിമോൾ ഉസ്മാന് ഒരു ചരിത്രമുണ്ടായിരുന്നു, തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും അരൂരിൽ മുന്നിലെത്തിയെങ്കിലും അവസാന ഫലം ഷാനിക്കെതിരായിരുന്നു. ഇന്നലെ ആ ചരിത്രം തിരുത്തി.
പെരുമ്പാവൂരിൽ നിന്നും ഒറ്റപ്പാലത്ത് നിന്നും നിയമസഭയിലേക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നു പാർലമെന്റിലേക്കും മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയപ്പോൾ നെഞ്ച് പൊള്ളുന്ന വേദനയോടെയായിരുന്നു അതിനെ നേരിട്ടത്. പാർലമെന്റിലെ വോട്ടെണ്ണിയപ്പോൾ സ്വന്തം വീട്ടിൽ കതകടച്ചിരുന്നാണ് ഫലം അറിഞ്ഞത്. പക്ഷേ, ഇന്നലെ ഫലമറിയാൻ യു.ഡി.എഫ് കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ഓഫീസിൽ രാവിലെ ഷാനിയെത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷിനും ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനും നടുവിലിരുന്ന് ടെലിവിഷനിൽ ഫലം കണ്ടു. അദ്യവസാനത്തെ പിരിമുറുക്കത്തിനൊടുവിൽ വിജയം കണ്ടപ്പോൾ ദൈവത്തിനോടാണ് ഷാനി ആദ്യം നന്ദി പറഞ്ഞത്. പിന്നെ യു.ഡി.എഫ് നേതൃത്വത്തിനും അരൂരിലെ ജനതയ്ക്കും.
മുസ്ളിം സമുദായത്തിൽ നിന്നു തന്റേടത്തോടെ രാഷ്ട്രീയ രംഗത്ത് നിൽക്കുന്ന വനിതയാണ് ഷാനിമോൾ ഉസ്മാൻ. ഒരു തിരഞ്ഞെടുപ്പിൽ തോറ്റു എന്ന് കരുതി കാൽ പിന്നോട്ട് വലിക്കുന്ന സ്വഭാവമില്ല. വിജയിക്കുമെന്ന ആത്മവിശ്വാസം. അതാണ് ഷാനിമാേളുടെ കരുത്ത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സീറ്റ് കിട്ടിയില്ല. ആലപ്പുഴ വേണമെന്നായി. അതും കിട്ടാതായപ്പോൾ ഡൽഹിയിൽ പോയി സീറ്റും വാങ്ങിയെത്തി കോൺഗ്രസുകാരെ തന്നെ ഞെട്ടിച്ചു.
നിലപാടുകളിൽ ചാഞ്ചാട്ടമില്ലാത്ത വ്യക്തിത്വമാണ്. വാക്‌സാമർത്ഥ്യം. എതിരാളികളെയും ചിരിയോടെ എതിരേൽക്കുന്ന പ്രകൃതം. 2014ൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിച്ചെങ്കിലും മത്സരിക്കാൻ വിസമ്മതിച്ചു.
എം.എ, എൽഎൽ.ബി ബിരുദധാരിയാണ്. എ.ഐ.സി.സി സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ, ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ പ്ളാനിംഗ് കമ്മിറ്റി അംഗം, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും എ.ഐ.സി.സി അംഗവും.
ഭർത്താവ്: റിട്ട. തഹസിൽദാർ അഡ്വ. മുഹമ്മദ് ഉസ്മാൻ. മക്കൾ: ആസിയാ തമി ഷെനാസ്, ആലിഫ് സത്താർ ഉസ്മാൻ.