ന്യൂഡൽഹി: അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾക്കുനേരേ വെടിയുതിർത്ത് ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിക്കാനും അതുവഴി പാക് അധിനിവേശ കാശ്‌മീരിൽ നിന്ന് നൂറോളം ഭീകരരെ അതിർത്തി കടത്തി വിടാനും പാക് സൈനികർ നടത്തിയ പദ്ധതിയാണ് അപ്രതീക്ഷിതവും കിറുകൃത്യവുമായ തിരിച്ചടിയിലൂടെ ഇന്ത്യൻ സേന തകർത്തത്.
ഭീകരർ തങ്ങിയ ആറു താവളങ്ങളിൽ നാലും ബോഫോഴ്സ് പീരങ്കികൾ ഉപയോഗിച്ചുള്ള വെടിവയ്‌പിൽ ചിന്നഭിന്നമായി. മൂന്നാം സർജിക്കൽ സ്ട്രൈക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ആക്രമണത്തിൽ 20 ഭീകരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.
ഉയർന്ന പ്രദേശമായ താങ്ധാർ സെക്‌റിൽ തയ്യാറാക്കിയ ആറ് താവളങ്ങളിലാണ് നൂറോളം ഭീകരർ പതുങ്ങിയിരുന്നത്. മഞ്ഞുവീഴ്‌ച മുന്നിൽക്കണ്ട് നുഴഞ്ഞു കയറാൻ തയ്യാറെടുത്ത് ഒരു താവളത്തിൽ പരമാവധി 20 ഭീകരൻമാർ വരെ ഉണ്ടായിരുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഭീകര താവളങ്ങൾക്ക് മറപിടിച്ച് പാക് സൈനിക പോസ്‌റ്റും നിർമ്മിച്ചിരുന്നു. ഇന്ത്യൻ സേനയെ പ്രകോപിപ്പിച്ച് വെടിയുതിർത്ത് ശ്രദ്ധ തിരിച്ച് ഭീകരരെ കടത്താനായിരുന്നു പാക് പദ്ധതി. അവരുടെ വെടിവയ്‌പിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലായിരുന്നു ശനിയാഴ്‌ച രാത്രി 11 മുതൽ ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം.
ബോഫോഴ്സ് പീരങ്കികൾ ഉപയോഗിച്ചുള്ള ഇന്ത്യൻ ആക്രമണം പാക് സേന പ്രതീക്ഷിച്ചില്ല. അവർ സംരക്ഷിച്ചിരുന്ന ഭീകര താവളങ്ങളിൽ നാലും തകർന്ന് തരിപ്പണമായി. വെടിവയ്‌പിൽ 10 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടുകാണുമെന്നാണ് സൈനിക കേന്ദ്രങ്ങൾ നൽകുന്ന വിവരം. ഇത് പാകിസ്ഥാൻ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ ഭാഗത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച ഇരുപതോളം ഭീകരരെ സുരക്ഷാസേന വകവരുത്തിയിരുന്നു.
തിരിച്ചടി ഇനി കടുക്കും:
കാശ്മീർ ഗവർണർ
ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ സമീപനം മാറ്റിയില്ലെങ്കിൽ അതിർത്തി കടന്ന് ഭീകര ക്യാമ്പുകൾ തകർക്കുന്ന നടപടി ഇന്ത്യ കടുപ്പിക്കുമെന്ന് കാശ്‌മീർ ഗവർണർ സത്യപാൽ മാലിക്ക് മുന്നറിയിപ്പ് നൽകി. തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്വം പാകിസ്ഥാനാണ്.
സ്വന്തം മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനത്തിനു തടയിടാൻ ചെറുവിരൽ പാകിസ്ഥാൻ അനക്കുന്നില്ലെങ്കിൽ, ഇതുവരെ സംഭവിച്ചതിനെക്കാൾ മോശമാകും ഇനി സംഭവിക്കാനിരിക്കുന്നത്- മാലിക്ക് വ്യക്തമാക്കി.