കൊച്ചി: രാജ്യത്തെ തീരദേശ തണ്ണീർതടങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമ്പൂർണ വിവരങ്ങൾ ഇനി മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിക്കും.നശിച്ചുകൊണ്ടിരിക്കുന്ന ചെറിയ തണ്ണീർതടങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) നിർദേശപ്രകാരം ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള അഹ്മദാബാദിലെ സ്‌പേസ് അപ്ലിക്കേഷൻസ് സെന്ററാണ് (സാക്) മൊബൈൽ ആപ്പ് വികസിപ്പിച്ചത്.രാജ്യത്ത് മൊത്തമായി തണ്ണീർതടങ്ങളുടെ ഡിജിറ്റൽ ഡേറ്റബേസ് കേന്ദ്രീകൃത സ്വഭാവത്തിൽ വികസിപ്പിക്കും. പ്രാഥമികഘട്ടത്തിലെ വിവരശേഖരണത്തിന് ശേഷം തുടർച്ചായ നിരീക്ഷണത്തിലൂടെ അനുയോജ്യമായ കൃഷിരീതികളെക്കുറിച്ചുള്ള തത്സമയ നിർദേശങ്ങൾ മൊബൈൽ ആപ്പിൽ ഉൾക്കൊള്ളിക്കും. സി.എം.എഫ്.ആർ.ഐയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇന്നൊവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചറിന്റെ (നിക്ര) കീഴിലാണ് ഈ പദ്ധതി.
ഗവേഷകർ, കർഷകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ ശരിയെന്ന ഉറപ്പുവരുത്തിയതിന് ശേഷം ഡേറ്റബേസിൽ സൂക്ഷിക്കും.പുതുവൈപ്പിലെ കണ്ടൽവന-തണ്ണീർതടങ്ങളിൽ നിന്നും ഗവേഷകർ ഇന്നലെ വിവരങ്ങൾ ശേഖരിച്ചു. രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക.

#ആപ്പിന്റെ വിവരശേഖരണം

തണ്ണീർതടങ്ങളുടെ ജല-മണ്ണ് ഗുണനിലവാരം, മലിനീകരണ സ്വഭാവം, വളർത്തു മത്സ്യയിനങ്ങൾ, വിസ്തൃതി, മത്സ്യകൃഷി സാധ്യതകൾ, അനധികൃത നിർമാണപ്രവർത്തനങ്ങൾ, മറ്റു ജൈവവൈവിധ്യ സവിശേഷതകൾ എന്നിവയുമായി ബന്ധപ്പട്ടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

#മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്ന തണ്ണീർതട വിവരങ്ങൾ

2.25 ഹെക്ടറിൽ താഴെയുള്ളവ

# 2592 തണ്ണീർതടങ്ങളാണ് കേരളത്തിൽ മാത്രം ഈ ഗണത്തിലുള്ളത്