sbsarvate

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ കൃത്യമായും സുരക്ഷിതമായും പൊളിച്ചുമാറ്റാനാകുമോ എന്ന് കണ്ടെത്താൻ ഗിന്നസ് റെക്കാഡിനുടമയായ എൻജിനീയറുടെ സഹായം തേടി സർക്കാർ. ഇതിനായി ഇൻഡോറിൽ നിന്നുള്ള എസ്.ബി സർവത്തെയെ ഉപദേശകനായി ക്ഷണിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റുകൾ സന്ദർശിക്കും. 11ന് കമ്പനികൾക്ക് ഫ്ലാറ്റ് കൈമാറാനാണ് നേരത്തേയുള്ള തീരുമാനം. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ കമ്പനികൾക്ക് മാർഗനിർദ്ദേശവും നൽകും. ഇ-മെയിലായി ലഭിച്ച ഫ്ലാറ്റുകളുടെ ഫോട്ടോയിൽ നിന്ന് കൃത്യമായ തീരുമാനം എടുക്കാനാവാത്തതിനാലാണ് നേരിട്ടെത്താൻ തീരുമാനിച്ചതെന്ന്. അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു. കെട്ടിടം തകർക്കൽ രംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന എസ്.ബി സർവത്തെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന് ഗിന്നസ് റെക്കാഡ് നേടിയ വ്യക്തിയാണ്. വിവിധ സംസ്ഥാനങ്ങളിലായി 200 ലധികം കെട്ടിടങ്ങൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റിയിട്ടുണ്ട്.

"മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച വാർത്തകൾ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് നഗരസഭയിൽ നിന്ന് ഫോൺകാളും സർക്കാരിൽ നിന്ന് കത്തും ലഭിക്കുന്നത്. പൊളിക്കൽ ഓരോ കെട്ടിടത്തിന്റെ കാര്യത്തിലും വ്യത്യസ്തമായിരിക്കും. ചുറ്റുമുള്ള മറ്റു കെട്ടിടങ്ങളുമായുള്ള അകലം,​ കെട്ടിടത്തിന്റെ ഉയരം,​ നിർമ്മാണ രീതി തുടങ്ങിയ കാര്യങ്ങൾ പ്രധാന ഘടകങ്ങളാണ്. അവശിഷ്ടങ്ങൾ ഇടാൻ സമീപത്ത് ഒഴിഞ്ഞ സ്ഥലമുണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്"

എസ്.ബി സർവത്തെ,വിദഗ്ദ്ധ എൻജിനീയർ