pangiofish
പാതാള പൂന്താരകൻ

കൊച്ചി : ഭൂഗർഭത്തിൽ നിന്ന് പുതിയൊരു മത്സ്യയിനത്തെ കൂടി കണ്ടെത്തി. പാതാള പൂന്താരകൻ (പാജിയോ ഭുജിയോ) എന്നാണ് നീണ്ടയുടലും ചുവപ്പ് നിറവുമുള്ള മത്സ്യത്തിന്റെ പേര്. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപെട്ട മത്സ്യത്തെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ കോഴിക്കോട് ചേരിഞ്ചാലിലെ ആറ് മീറ്റർ ആഴമുള്ള കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്.

തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കുത്തൊഴുക്കുള്ള ശുദ്ധജല അരുവികളിലാണ് ഇൽ ലോച്ച് മത്സ്യങ്ങൾ ഉള്ളത്. ഭൂഗർഭ ജലയറയിൽ വസിക്കുന്ന ഇൽലോച്ചിനെ കണ്ടെത്തുന്നത് ആദ്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. രാജീവ് രാഘവൻ പറഞ്ഞു.

ചേരിഞ്ചാലിലെ മത്സ്യനിരീക്ഷകനായ വിഷ്ണുദാസാണ് പാജിയോ ഭുജിയയെ കഴിഞ്ഞ ഏപ്രിലിൽ ആദ്യമായി കണ്ടതും കുഫോസിൽ അറിയച്ചതും. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് എജ്യൂക്കേഷൻ റിസർച്ച്, ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങിലെ ശാസ്ത്രജ്ഞരുടെ സംഘവും കണ്ണൂരിലെ അവേർനെസ് ആൻഡ് റസ്‌ക്യൂ സെന്ററിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും പഠനത്തിൽ പങ്കുചേർന്നു.

പാജിയോ കുടുംബത്തിലെ മറ്റ് മത്സ്യയിനങ്ങളിൽ നിന്ന് കാര്യമായ രൂപമാറ്റങ്ങൾ പാജിയോ ഭുജിയയ്ക്കുണ്ടെന്ന് ഡോ. രാജീവ് രാഘവൻ പറഞ്ഞു. പാജിയോ കുടുംബം ഉൾപ്പെടുന്ന സൈപ്രിനിഫോം വർഗത്തിലെ മത്സ്യങ്ങളുമായി അസാധാരണമായ രൂപാന്തരം പാജിയോ ഭുജിയോക്ക് ഉണ്ട്.

അനൂപ് വി.കെ., അർജുൻ സി.പി., ഡോ.റാൽഫ് ബ്രിറ്റ്‌സ്, നീലീഷ് ദനാഹുകർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

മലബാർ മേഖലയിലെ ചെങ്കല്ലുകളുടെ ഇടയിലുള്ള ഭൂഗർഭ ജലയറകളിൽ ഇനിയും അറിയപ്പെടാത്ത മത്സ്യയിനങ്ങൾ ഉണ്ടാകാമെന്നാണ് അനുമാനം.

ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ജനുവരിയയിൽ മലപ്പുറത്ത് നിന്ന് എനിഗമചന്ന ഗൊല്ലം എന്ന ഭൂഗർഭ വരാലിനെ കണ്ടെത്തിയിരുന്നു.