കോലഞ്ചേരി: പഴയ പുള്ളികളെ പൊക്കും, പെറ്റിക്കേസുകൾക്ക് റിഡക്ഷൻ നിരക്ക്, ഓഫർ 31 വരെ മാത്രം. സംസ്ഥാനത്ത് നടക്കുന്ന പെറ്റി കേസ് അദാലത്തിന്റെ ഭാഗമായാണ് കോലഞ്ചേരി കോടതിയിൽ അദാലത്ത്. പുതിയ മോട്ടോർ വാഹന നിയമം പ്രാബല്ല്യത്തിൽ വരുന്നതിന് മുമ്പുള്ള മുഴുവൻ പെറ്റി കേസുകളും ഇതു വഴി തീർക്കാം. പിഴ തുകയുടെ പകുതി ഒടുക്കിയാൽ മതി.
വർഷങ്ങളായി കോടതികളിൽ കെട്ടികകിടക്കുന്ന പെറ്റികേസുകളുടെ എണ്ണം കൂടുതലാണ്. സമയക്കുറവു മൂലവും, പ്രതികൾ സമയത്ത് എത്താത്തതിനാലും കേസുകൾ മുടന്തുന്നു. ഇത്തരം കേസുകളാണ് അദാലത്തു വഴി പണമടച്ച് തീർക്കാൻ സൗകര്യം.
പ്രതികളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നല്കി കഴിഞ്ഞു. മുമ്പ് പ്രതികളെത്താൻ വൈകുമ്പോൾ പെറ്റികേസ് എഴുതി തള്ളുന്ന പതിവുണ്ടായിരുന്നു. പ്രതികളെ കണ്ടെത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വിധിച്ചതോടെ ഇത് അവസാനിച്ചു. ഒളിവിലുള്ളവരെ കണ്ടെത്താൻ പൊലീസ് ഊർജ്ജിതമായി രംഗത്തുമിറങ്ങി.
വിവിധ കോടതികളിൽ നിന്നുള്ള വാറന്റുകളിലും ദീർഘകാലമായി തീർപ്പ് കൽപിക്കാത്ത (എൽ.പി) കേസുകളിലും ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാനാണ് തിരച്ചിൽ. പ്രതികൾ പലരും വിദേശത്താണ് എന്നാണ് പൊലീസ് നൽകാറുള്ള മറുപടി.കേസുകളിൽ പ്രതികളായ ശേഷം വിദേശത്തേക്ക് പോയവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രതികളുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
വർഷങ്ങളായി കോടതിയെയും പൊലീസിനെയും കബളിപ്പിച്ചു കഴിയുന്ന ഏറെ പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കണ്ടെത്താൻ എസ്.ഐമാരുടെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചിട്ടുണ്ട്. കോടതികളിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടും കാര്യമാക്കാത്തവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.ജില്ലയിലെ മുഴുവൻ കോടതികളിലും അദാലത്തുണ്ട് തീയതികൾ പിന്നീട് പ്രഖ്യാപിക്കും.