തൃപ്പൂണിത്തുറ: ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ കോൺഗ്രസ് ഉന്നത നേതാക്കളുടെ വിശ്വസ്തനാണ് മാത്യു വർഗീസ് എന്ന എ.ഐ.സി.സി ഓഫീസിലെ കാഷ്യർ. അര നൂറ്റാണ്ടായി കോൺഗ്രസ് ആസ്ഥാനത്തെ ഓരോ സാമ്പത്തിക ഇടപാടിലും മാത്യുവിന്റെ സ്പർശമുണ്ട്. അതുകൊണ്ട് തന്നെയാണ് അസുഖ ബാധിതനായിട്ടും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാത്യു വർഗീസിന്റെ തൃപ്പൂണിത്തുറ ചൂരക്കാട്ടെ വസതിയിൽ പരിശോധനയ്ക്കെത്തിയത്.
ഓഫീസ് കാര്യങ്ങളെയും പണമിടപാടുകളെയും അക്കൗണ്ടുകളെയും കുറിച്ചായിരുന്നു ചോദ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അറിയാവുന്ന വിധം കാര്യങ്ങൾ പറഞ്ഞു. രേഖകൾ ഒന്നും കിട്ടിയിട്ടില്ല. ഉണ്ടായിട്ട് വേണ്ടേ കിട്ടാനെന്ന് വിശദീകരണം.
22-ാം വയസിൽ നെഹ്റുവിന്റെ കാലത്താണ് എ.ഐ.സി.സിയിൽ ജോലിക്ക് കയറിയത്. 64 ൽ നെഹ്റു മരിക്കും കോൺഗ്രസ് ഓഫീസിലെ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ സെയിൽസ്‌മാൻ ആയും, ഹെഡ് ക്യാഷ്യറായും മാനേജരായും ജോലി ചെയ്തു.
ശേഷം പാർട്ടി ഓഫീസിലെ പ്രശ്നങ്ങൾ സ്റ്റോറിലേക്കും ബാധിച്ചു. അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് കെ. കാമരാജ് സ്റ്റോർ പൂട്ടാൻ നിർദേശിച്ചത് വലിയ വിവാദമായതാണ്.
പിന്നീടാണ് ഐ.സി.സി ഓഫീസിൽ ഓഫീസ് സൂപ്രണ്ടായി. 1979ലെ തിരഞ്ഞെടുപ്പ് കാലത്താണ് കാഷ്യറായി ചുമതലയേറ്റത്. പിന്നെ പ്രധാന സാമ്പത്തിക ഇടപാടുകൾ എല്ലാം മാത്യുവിലൂടെയായിരുന്നു. കാമരാജ്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി , സോണിയ ,രാഹുൽ വീണ്ടും സോണിയ, എന്നിവരുടെയും വിശ്വസ്തനായി തുടർന്നു.
അനാരോഗ്യം മൂലം 2005ൽ ഞാൻ ജോലി മതിയാക്കാൻ തീരുമാനിച്ചതാണ്. നേതൃത്വം നിർബന്ധിച്ചതിനാലാണ് തുടർന്നത്. മൂന്ന് മാസത്തിലേറെയാണ് അർബുദത്തിന് ചികിത്സയിലാണ്. അതിനാണ് നാട്ടിലെത്തിയത്.
സാധാരണ ആഗസ്റ്റ് മാസങ്ങളിൽ രണ്ട് ദിവസം കണ്ടനാട് പള്ളിയിലെ പെരുന്നാളിനായി വന്ന് പോകുമായിരുന്നു. താമസിയാതെ ഡൽഹിയിൽ എത്തി ചാർജ്ജ് കൈമാറി വിശ്രമിക്കാനാണ് തീരുമാനം. അസുഖബാധിതനായതിനാൽ രണ്ടു മണിക്കൂർ ഇടവിട്ട് വിശ്രമം നൽകിയായിരുന്നു ചോദ്യങ്ങൾ. മാത്യു വർഗീസ് പറഞ്ഞു.
രണ്ട് ആൺമക്കളും മകളുമാണ് വർഗീസിന്. മകൻ റെജിയും കുടുംബവുമാണ് വീട്ടിലുള്ളത്. മറ്റൊരു മകൻ ഗൾഫിലാണ്. ഭാര്യയ്ക്കൊപ്പം ഡൽഹിയിലാണ് സ്ഥിരതാമരം. കോൺഗ്രസ് ആസ്ഥാനത്ത് അര നൂറ്റാണ്ടായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മാത്യുവിനെക്കുറിച്ച് പ്രദേശത്തെ കോൺഗ്രസുകാർക്ക് വലിയ അറിവൊന്നുമില്ല.