കൊച്ചി : വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളെയും കണ്ടെത്താൻ പൊതു വാഹനങ്ങളിൽ ഡാഷ് ക്യാമുകൾ (ക്യാമറകൾ)സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 5000 രൂപയിൽ താഴെ വിലയുള്ള ഡാഷ് ക്യാമുകളിൽ ദൃശ്യങ്ങൾ ആഴ്ചകളോളം റെക്കോർഡ് ചെയ്യാനാകുമെന്നു വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ,ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു.
കോഴിക്കോട് പേരാമ്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ സുനീഷ് നൽകിയ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിർദ്ദേശം.സെപ്തംബർ 25 ന് പേരാമ്പ്ര ബസ് സ്റ്റേഷനിലുണ്ടായ അപകടത്തെത്തുടർന്ന് സെപ്തംബർ 27 ന് നരഹത്യാക്കുറ്റം ചുമത്തി സുനീഷിനെ അറസ്റ്റ് ചെയ്തു. ബസ് ഓടിച്ചത് താനെല്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചു.
തുടർന്നാണ് പൊതു വാഹനങ്ങളിൽ ഡാഷ് ക്യാമുകൾ സ്ഥാപിക്കുന്നകാര്യം പറഞ്ഞത്. ഇക്കാര്യത്തിൽ യോജിപ്പാണെന്ന് ഗതാഗത കമ്മിഷണർക്കും ഡി.ജി.പിക്കും വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകനും വ്യക്തമാക്കി.
ഹൈക്കോടതി
പറഞ്ഞത്
രണ്ടു ദശാബ്ദമായി പ്രതിവർഷം 40,000 അപകടങ്ങൾ. 2018 ൽ 4199 പേർ കൊല്ലപ്പെട്ടു. 31,000 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മിക്ക കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ട് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കാത്തതും പഴഞ്ചൻ അന്വേഷണ രീതിയും സാക്ഷികളുടെ നിസംഗതയും നിമിത്തം പ്രതികൾ രക്ഷപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും ഡാഷ് ക്യാം നിർബന്ധമാണ്. ഇൻഷ്വറൻസ് ക്ളെയിം തീർപ്പാക്കാനും ഇതു സഹായിക്കും. അപകട കാരണം, ഓടിച്ചതാര് തുടങ്ങിയ വിവരങ്ങളെല്ലാം ദൃശ്യങ്ങളിൽ നിന്ന് ലഭിക്കും. ഡ്രൈവർമാരും ജാഗരൂകരാകും.പൊതു വാഹനങ്ങൾ ഓടിക്കുന്നവരെയും ഡ്രൈവിംഗ് രീതികളും
നിരീക്ഷിക്കാനോ, അശ്രദ്ധ തടയാനോ നിലവിൽ സംവിധാനമില്ല. പാതകൾ ശവപ്പറമ്പാകാൻ അനുവദിക്കരുത്.
ഡാഷ് ക്യാം
വാഹനങ്ങളുടെ ഡാഷ് ബോർഡിൽ സ്ഥാപിക്കുന്ന ക്യാമറ റെക്കോർഡർ. വാഹനത്തിന്റെ ചലനം തുടർച്ചയായി റെക്കോർഡ് ചെയ്യാം. ഇൻഷ്വറൻസ് തട്ടിപ്പുകൾ, അപകട കാരണം തുടങ്ങിയ കണ്ടെത്താൻ സഹായകം.