ആലുവ: പാലസ് റോഡരികിലെ ഷെഡിൽ നിന്ന് ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തി. പരിസരത്തെ സ്കൂൾ - കോളേജ് അധികൃതർ നൽകിയ പരാതിയെ തുടർന്ന് ആലുവ എക്സൈസും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഷെഡിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ പിന്നിലൂടെ ഓടി രക്ഷപ്പെട്ടു. മുമ്പൊരു ചെരുപ്പ്കുത്തി ഉപയോഗിച്ചിരുന്ന ഷെഡാണിത്.
ഒരു വടിവാൾ, ഇരുമ്പ് ദണ്ഡ്, വാക്കത്തി എന്നിവയാണ് കണ്ടെത്തിയ ആയുധങ്ങൾ. ഷെഡിനകത്തുണ്ടായിരുന്ന ട്രങ്ക് പെട്ടിയിൽ നിറയെ സ്ത്രീകളുടെ വസ്ത്രങ്ങളായിരുന്നു. ഷെഡിൽ തൂക്കിയിട്ട നിലയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും കണ്ടെത്തി. സമീപത്തെ റെയിൽവേ ലൈനിലേക്കുള്ള റോഡ് സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് കൗൺസിലർ സെബി.വി.ബാസ്റ്റിൻ പറഞ്ഞു.