ആലുവ: നഗരത്തിൽ ചെറുകിട ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് വ്യാപകമാകുന്നു. ആലുവയിലും കടുങ്ങല്ലൂരിലും വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി തട്ടിപ്പ് നടന്നതിന് പിന്നാലെ ഏലൂരിലും ഇന്നലെ തട്ടിപ്പ് നടന്നു. ഏലൂർ പാതാളം ഇ.എസ്.ഐക്കു സമീപം താമസിക്കുന്ന 71 വയസുകാരി കാർത്തുവിനെയാണ് കബളിപ്പിച്ചത്. ഇന്നലെ രാവിലെ കാർത്തുവിൽ നിന്നും നറുക്കെടുത്ത 20 കാരുണ്യ പ്ളസ് ടിക്കറ്റ് ഒരു യുവാവ് വാങ്ങി. 600 രൂപക്ക് പകരം 2000 രൂപയുടെ നോട്ടാണ് നൽകിയത്. ചില്ലറയില്ലെന്ന് പറഞ്ഞപ്പോൾ സമീപത്തെ കടയിൽ നിന്നും മാറിയെടുക്കാമെന്ന് പറഞ്ഞ് യുവാവ് നടന്നു. പിന്നീട് തിരിച്ചെത്തി ചില്ലറ കിട്ടിയില്ലെന്ന് പറഞ്ഞ് എടുത്ത ടിക്കറ്റുകൾ എന്ന വ്യാജേന ബുധനാഴ്ച്ച നറുക്കെടുത്ത അക്ഷയ പ്ളസ് ടിക്കറ്റുകൾ മടക്കി നൽകി. ടിക്കറ്റുകൾ ചുരട്ടി നൽകിയതിനാൽ ടിക്കറ്റ് മാറ്റിയ വിവരം വൃദ്ധയുടെ ശ്രദ്ധയിൽപ്പെട്ടില്ല. യുവാവ് സ്ഥലം വിട്ട ശേഷമാണ് കബളിപ്പിക്കപ്പെട്ടത് അറിഞ്ഞത്. മാത്രമല്ല, യുവാവ് കബളിപ്പിച്ചെടുത്ത പി.കെ 362044 നമ്പർ ടിക്കറ്റിൽ 5,000 സമ്മാനം അടിക്കുകയും ചെയ്തിട്ടുണ്ട്. മുപ്പത്തടം ധന്യ ലോട്ടറി ഏജൻസിയിൽ നിന്നുമാണ് കാർത്തു ടിക്കറ്റുകൾ വാങ്ങുന്നത്. സ്വന്തം ആവശ്യത്തിന് പണം കണ്ടെത്തുന്നതിനായി കാർത്തു വർഷങ്ങളായി ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തുന്നുണ്ട്.