കോലഞ്ചേരി: മണ്ടത്തരം കാണിക്കുന്നവരെ കഴുതേ എന്നു വിളിക്കുന്നവർ ഓർക്കുക. സൗന്ദര്യത്തിന്റെ വലിയൊരു രഹസ്യത്തെയാണ് നിങ്ങൾ പരിഹസിക്കുന്നതെന്ന്. അതറിയണമെങ്കിൽ എബി ബേബിയോട് ചോദിച്ചാൽ മതി. പാൽച്ചിരിയോടെ ആ രഹസ്യം പറയും.
ഈജിപ്തിലെ രാജ്ഞിയായിരുന്ന ലോകൈക സുന്ദരി ക്ളിയോപാട്ര യൗവനവും സൗന്ദര്യവും നിലനിറുത്താൻ 700 കഴുതകളുടെ പാലിലായിരുന്നു നീരാടിയിരുന്നത്! റോമാ ചക്രവർത്തി നീറോയുടെ ഭാര്യ സാബിനയും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ സഹോദരി പൗളിനുമെല്ലാം അഴകിനായി ആശ്രയിച്ച ആ കഴുതപ്പാൽ ഇപ്പോൾ കേരളത്തിലും കിട്ടും. 30 മില്ലിക്ക് 750 രൂപ! മൂവാറ്റുപുഴ, രാമമംഗലത്താണ് എം.ടെക്കുകാരനായ എബി ബേബി നടത്തുന്ന ഡോൾഫിൻ ഐ.ബി.എ ഡോങ്കി ഫാം. മൂവാറ്റുപുഴയിലെ ഏതാനും ബ്യൂട്ടി പാർലറുകളിൽ കഴുതപ്പാൽ ഫേഷ്യലുണ്ട്. ചെലവ് 1500 രൂപ മുതൽ.
ചർമ്മസംരക്ഷണത്തിനും മുഖസൗന്ദര്യത്തിനും കഴുതപ്പാൽകൊണ്ട് 10 ഉത്പന്നങ്ങൾ എബി നിർമ്മിക്കുന്നു. ഫെയർനെസ് ക്രീം, സ്കിൻ ക്രീം, ഇല്യൂമനേറ്റ് ക്രീം, ഫേഷ്യൽ കിറ്റ് തുടങ്ങിയവ. 2400 മുതൽ 7000 രൂപ വരെ വില. വിദേശത്തും ആവശ്യക്കാരുണ്ട്. ആമസോണിലും ലഭ്യം. രണ്ടേക്കറിലാണ് 21 കഴുതകൾ വാഴുന്നത്. ആണൊരുത്തൻ മാത്രം. രാജസ്ഥാനിലെ ബിക്കാനീറിൽനിന്ന് കൊണ്ടുവന്ന പോയിട്ടു എന്ന ഫ്രഞ്ച് ഇനത്തിന് അസാധാരണ വലിപ്പമുണ്ട്. ഇത്തരം മൂന്നെണ്ണമുണ്ട്. ബാക്കി തമിഴ്നാട്ടിൽ നിന്നുള്ളവ.
400 മില്ലി വരെ പാൽ
പ്രസവം കഴിഞ്ഞ് 2 മാസം ആകുമ്പോഴാണ് കറവ തുടങ്ങുക. അതുവരെ കുഞ്ഞുങ്ങൾ കുടിക്കും. 200 മുതൽ 400 മില്ലി ലിറ്റർ വരെ പാൽ ലഭിക്കും. 30-40 വയസാണ് കഴുതയുടെ ആയുർദൈർഘ്യം. 13 മാസമാണ് ഗർഭകാലം. മൂന്നു വർഷം മുമ്പാണ് ഫാം തുടങ്ങിയത്.
പ്രചോദനം ദാമ്പത്യ പരാജയം
ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്ന എബി 2006 മിസ് കേരള ഫൈനലിസ്റ്റായ യുവതിയെ വിവാഹം കഴിച്ചു. ആഴ്ചകൾക്കുള്ളിൽ ആ ബന്ധം മുറിഞ്ഞതോടെ നാട്ടിലേക്കു മടങ്ങി.
ബുദ്ധിയും കഴിവും സൗന്ദര്യവും തേടി പോയതാണ് തന്റെ പരാജയമെന്ന് വിലയിരുത്തി. എല്ലാവരും പരിഹസിക്കുന്ന സൗന്ദര്യവും ബുദ്ധിയുമില്ലാത്ത കഴുതയിലേക്ക് എബി എത്തിയത് അങ്ങനെയാണ്.
ബൈബിളിലെ ജോബിന്റെ പുസ്തകത്തിലെ വാചകങ്ങളും പ്രേരണയേകി. ദാരിദ്റ്യത്തിൽ നിന്ന് വീണ്ടും ജോബിനെ സമ്പന്നനാക്കി അനുഗ്രഹിച്ചപ്പോൾ നൽകിയ മൃഗങ്ങളുടെ കൂട്ടത്തിൽ 1000 പെൺകഴുതകളുമുണ്ടായിരുന്നു. അത് കഴുതകളെക്കുറിച്ച് അറിയാനും പഠിക്കാനും വഴിയൊരുക്കി.