കൊച്ചി: ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന എൻഡോക്രൈൻ രോഗങ്ങളിലൊന്നാണ് തൈറോയിഡെന്നും ഈ രോഗബാധിതരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണെന്നും മൈൻഡ്രേ മെഡിക്കൽ ഇന്ത്യ സയന്റിഫിക്ക് ഫോറം. 4.2 കോടി തൈറോയിഡ് രോഗികൾ രാജ്യത്തുണ്ട്. നേരത്തേയുള്ള രോഗനിർണയവും ചികിത്സയുമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും മാരിയറ്റ് ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ തൈറോയ്ഡ് വിഭാഗം തലവൻ ഡോ. എ.എസ്.കനകസഭാപതി രോഗനിർണയവും ചികിത്സയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മിംസ് ആശുപത്രിയിലെ ക്ലിനിക്കൽ ലാബ് വിഭാഗം സീനിയർ കൺസൾട്ടന്റും അഡ്വൈസറുമായ ഡോ. ജോർജ്ജ് എബ്രഹാം ഇമ്മ്യൂണോ അസേ ലാബുകളുടെ യന്ത്രവത്ക്കരണത്തെപ്പറ്റിയും കൊച്ചി മെഡ്‌വിൻ ലാബ് ഡയറക്ടർ ഡോ. ജെ സുരേഷ്‌കുമാർ ജീവകങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും ക്ലാസുകൾ നയിച്ചു.