സ്വന്തം ലേഖിക
കൊച്ചി: ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷനെയും മേയറെയും വിമർശിച്ച ഹൈബി ഈഡനെതിരെ തുറന്നടിച്ചു മേയർ സൗമിനി ജെയിൻ. കൊച്ചിയുടെ വളർച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തം ഉണ്ട്. നേട്ടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കൂട്ടുത്തരവാദിത്തം നിറവേറ്റിയോ എന്ന് ഓരോരുത്തരും പരിശോധിക്കണം. പാർട്ടിയുടെ സംസ്ഥാനനേതൃത്വതിന്റെ പൂർണ പിന്തുണ ഉണ്ടെന്നും രാജിവയ്ക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മേയർ വ്യക്തമാക്കി. ഹൈബി ഉൾപ്പെടെയുള്ളവരുടെ ഭാവമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ല. ആർക്കൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ട്. അതു മാറിക്കഴിയുമ്പോൾ എല്ലാവരും അടുത്തുവരും. തന്നെ ബലിയാടാക്കാൻ ശ്രമിച്ചതായി കരുതുന്നില്ലെന്ന് മേയർ പറഞ്ഞു. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ രാജി വയ്ക്കുന്ന ചടങ്ങിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. ഹൈക്കോടതി ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചിട്ടാണോ വിമർശിച്ചതെന്ന് സംശയമുണ്ട്.നിലംനികത്തലും അനധികൃത നിർമ്മാണങ്ങളും വെള്ളക്കെട്ടിന് കാരണമായി.
#മേയർ പദവി ഒഴിഞ്ഞാലും പൊതുപ്രവർത്തനം തുടരും
#ബലാത്സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവൃത്തിക്കും
#തിരുവനന്തപുരം മാതൃകയിൽ സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയോട് പൂർണമായി സഹകരിക്കും
#രാജിവയ്ക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മേയർ
#മേയറെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം കെ.പി.സി.സി പ്രസിഡന്റിന്റേത് : ടി.ജെ.വിനോദ്
# ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജി വച്ചു
ടി.ജെ.വിനോദ് ഡെപ്യൂട്ടി മേയർ പദവിയും കൗൺസിലർ സ്ഥാനവും രാജി വച്ചു.
ഇന്നലെ രാവിലെ കൊച്ചി നഗരസഭ സെക്രട്ടറി ആർ.എസ്.അനുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു.
#പിഴവുകളുണ്ടായി : ടി.ജെ.വിനോദ്
കൊച്ചി നഗരസഭാ ഭരണത്തിൽ പിഴവുകളുണ്ടായിട്ടുണ്ടെന്ന് നിയുക്ത എം.എൽ.എ ടി.ജെ.വിനോദ്. ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെച്ച ശേഷം എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. മേയറെ മാറ്റുന്ന കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിന്റെതാണ് അന്തിമ തീരുമാനം .
എറണാകുളത്ത് സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായില്ല.1989 ന് ശേഷം കൊച്ചിയിൽ പെയ്ത ഏറ്റവും വലിയ മഴയായിരുന്നു അന്ന്. പെട്ടെന്ന് പ്രതികരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല എന്ന് അംഗീകരിക്കുന്നു, നഗരസഭയ്ക്ക് മാത്രം അത് സാദ്ധ്യമാകുമായിരുന്നില്ല. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ ഉണ്ടാകും.
# തെറ്റായ പ്രചരണങ്ങൾ
റോഡ് തകർന്നത് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കലൂർ-കടവന്ത്ര റോഡ് ജി.സി.ഡി.എ ആണ് നന്നാക്കേണ്ടത്. അഞ്ചു വർഷ ഗ്യാരന്റിയിൽ നഗരസഭ നന്നാക്കിയ പണ്ഡിറ്റ് കറുപ്പൻ റോഡ് അമൃത് കുടിവെള്ള പദ്ധതിക്കായി കുഴിക്കേണ്ടി വന്നു. കൊച്ചി
മെട്രോയുടെ ഭാഗമായി കാനകളെല്ലാം അടച്ചതും വെള്ളക്കെട്ടിന് കാരണമായി. കാനകളിലേക്ക് ഒഴുക്ക് തടസപ്പെടുകയും തുറന്ന് വൃത്തിയാക്കാൻ കഴിയാതെ വരികയും ചെയ്തു. പക്ഷേ അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ തയാറല്ല. നഗരസഭയുടെ തനത് ഫണ്ട് കൊണ്ട് മാത്രം എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയില്ല.
# കുടിവെള്ളത്തിന് മുൻഗണന
എം.എൽ.എ എന്ന നിലയിൽ മെട്രോപൊളിറ്റൻ അതോറിട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും മുൻഗണന നൽകും. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കും. പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കാനും നിലവിലുള്ളവയുടെ തടസങ്ങൾ നീക്കാനും ശ്രമം നടത്തും. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കും.