കൊച്ചി: മേയർ സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തിൽ നാളെ (ബുധൻ) തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് രാഷ്‌ട്രീയകാര്യസമിതി യോഗം അന്തിമ തീരുമാനമെടുക്കും. കൊച്ചി കോർപ്പറേഷൻ ഭരണസമിതി പൂർണമായി അഴിച്ചുപണിയണമെന്ന ആവശ്യവുമായി ജില്ലയിലെ മുതിർന്ന നേതാക്കൾ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചിരുന്നു. മേയറെ മാത്രമല്ല സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്.
ഉപതിരഞ്ഞെടുപ്പ് ദിനത്തിലെ പേമാരിയുടെയോ കോടതി വിമർശനത്തിന്റെയോ അടിസ്ഥാനത്തിലല്ല മറിച്ച് രണ്ടര വർഷത്തിന് ശേഷം സ്ഥാനമാറ്റം ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് സമയത്തെ ധാരണ ഇനിയെങ്കിലും യാഥാർത്ഥ്യമാക്കണമെന്ന് മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മേയറെ മാറ്റണമെന്ന അഭിപ്രായത്തോട് ആദ്യം വിയോജിച്ചുവെങ്കിലും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി നാളെ നടത്താനിരിക്കുന്ന യോഗത്തിൽ ഇക്കാര്യംകൂടി പരിഗണിക്കാമെന്ന് ഒടുവിൽ മുല്ലപ്പള്ളി സമ്മതിച്ചു.
കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗം കോർപ്പറേഷനിൽ നേതൃമാറ്റം അനിവാര്യമാണെന്ന് വിലയിരുത്തിയിരുന്നു. അതേസമയം ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ മേയറെ മാറ്റണമെന്ന തങ്ങളുടെ ആവശ്യം തള്ളിക്കളയാൻ കെ.പി.സി.സി പ്രസിഡന്റിന് കഴിയില്ലെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് രോഷത്തോടെ പ്രതികരിച്ചു. മേയറെ മാത്രമല്ല മറ്റു സ്ഥാനങ്ങളിലേക്കും പുതിയ ആളുകൾ വരട്ടെ. കഴിഞ്ഞമാസം പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പിന് ശേഷം മേയറെ മാറ്റാമെന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്ക് കെ.പി.സി.സിയുടെ പിന്തുണയുണ്ടെന്നും തന്നെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി സംസ്ഥാനനേതൃത്വമാണെന്നും കഴിഞ്ഞദിവസം മേയർ സൗമിനി ജെയിൻ വ്യക്തമാക്കിയിരുന്നു.