കൊച്ചി: മരടിൽ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകൾക്ക് നൽകുന്ന നഷ്ടപരിഹാരം മക്കളുടെയും സ്വന്തം പേരിലും വാങ്ങാൻ നിർമ്മാതാക്കൾ രംഗത്ത്. നഷ്ടപരിഹാരത്തിന് ഇവർ സമർപ്പിച്ച അപേക്ഷകൾ സുപ്രീംകോടതി നിയോഗിച്ച കമ്മിഷൻ മാറ്റിവച്ചു. 23 ഫ്ളാറ്റുടമകൾക്ക് കൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ തീരുമാനിച്ചു.

ഇന്നലെ നടന്ന സിറ്റിംഗിലാണ് രണ്ടു ഫ്ളാറ്റ് നിർമ്മാതാക്കളുടെ മകനും മകളും തങ്ങൾക്ക് ഫ്ളാറ്റുണ്ടെന്ന് അവകാശപ്പെട്ട് അപേക്ഷ നൽകിയത്. 25 ലക്ഷം രൂപ ഇടക്കാലാശ്വാസമായി അനുവദിക്കണമെന്നും അപേക്ഷയിൽ പറയുന്നു. ഇവരുടെ വിശദമായ വാദം കേട്ടും രേഖകൾ പരിശോധിച്ചും തീരുമാനമെടുക്കാൻ അപേക്ഷ മാറ്റിവയ്ക്കാൻ കമ്മിഷൻ തീരുമാനിച്ചു.

എച്ച്.ടു.ഒ ഫ്ളാറ്റിന്റെ നിർമ്മാതാക്കളായ ഹോളി ഫെയ്‌ത്ത് ബിൽഡേഴ്സിന്റെ മാനേജിംഗ് ഡയറക്‌ടർ സാനി ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷ കമ്മിഷൻ തള്ളിയിരുന്നു. തന്റെ പേരിലുള്ള ഒരു ഫ്ളാറ്റിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. നിർമ്മാതാവിന്റെ അപേക്ഷ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ച കമ്മിഷൻ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം രേഖാമൂലം നൽകാൻ നിർദ്ദേശിച്ചിരുന്നു.

# വില്പനപത്രമില്ലെങ്കിലും നഷ്ടപരിഹാരം

ഫ്ളാറ്റുകളുടെ വില്പനപത്രമില്ലാത്ത ഉടമകൾക്കും നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ തീരുമാനിച്ചു. പകരം നിർമ്മാതാക്കളുമായി ഒപ്പിട്ട കരാറും പണം കൈമാറിയത് സംബന്ധിച്ച രേഖകളും സ്വീകരിച്ചാണ് തുക നൽകുക. നിർമ്മാണത്തിന് മുമ്പേ ഫ്ളാറ്റിരിക്കുന്ന സ്ഥലത്തിന് തുല്യാവകാശം നൽകി കരാർ ഒപ്പിട്ടവരാണിവർ. തവണകളായി അവർ പണമടച്ചിട്ടുമുണ്ട്. ഫ്ളാറ്റ് പൂർത്തിയാക്കി നഗരസഭ ഡോർ നമ്പറും നൽകിയിട്ടുണ്ട്. ഫ്ളാറ്റ് നിർമ്മാണത്തിന് മുമ്പ് ഇത്തരം കരാർ പ്രകാരം ഇടപാടുകൾ നടത്തുന്നത് സാധാരണമായത് പരിഗണിച്ചാണ് അവർക്കും നഷ്ടപരിഹാരം നൽകുന്നതെന്ന് കമ്മിഷൻ അറിയിച്ചു.

ചെയർമാൻ കെ. ബാലകൃഷ്ണൻനായർ, അംഗങ്ങളായ ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.