കൊച്ചി : വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മത്സരിക്കാൻ സമർപ്പിച്ച പത്രിക തള്ളിയത് നിയമവിരുദ്ധമാണെന്നും ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയുണ്ടെന്ന് വിലയിരുത്തി പത്രിക തള്ളിയത് ശരിയാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. രണ്ടു തട്ടിപ്പ് കേസുകളിലായി കോടതികൾ സരിതയ്‌ക്ക് മൂന്നു വർഷംവീതം തടവു ശിക്ഷ വിധിച്ചിരുന്നെന്നും ഇത് മത്സരിക്കുന്നതിന് അയോഗ്യതയാണെന്നും രാഹുൽ ഗാന്ധിയുടെയും ഹൈബിയുടെയും അഭിഭാഷകൻ വ്യക്തമാക്കി. ഇതംഗീകരിച്ചാണ് ഹർജികൾ തള്ളിയത്.